Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, December 15, 2018

ലൂസിഫര്‍ - ഫിലിം റിവ്യു

ഇന്നലെ ഇറങ്ങിയ ഒടിയന്റെ റിവ്യു ആണ് ആദ്യം എഴുതാന്‍ ഉദ്ധേശിച്ചത്. അപ്പോളാണ് ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടു കാര്യം ഇല്ലല്ലോ എന്ന്ഓര്‍ത്തത്..
സൊ പ്ലാന്‍-ബി....  ഒരു മുഴം മുന്നേ... !!
ലുസിഫറിന്റെ റിവ്യു എഴുതുന്ന ആദ്യ ചലച്ചിത്ര നിരൂപകന്‍ എന്ന ക്രെഡിറ്റ് ഇനി എനിക്കിരിക്കട്ടെ എന്ന് വിചാരിച്ചു!!!


_____ലൂസിഫര്‍ ഫിലിം റിവ്യു_________

         സൌത്ത് ഇന്ത്യന്‍ യൂത്ത്സ്റ്റാര്‍ പ്രിത്വിരാജ് സുകുമാരന്‍ സംവിധായകന്റെ മേലങ്കി അണിയുന്ന ആദ്യ ചിത്രമായ ലുസിഫര്‍ മോഹന്‍ലാലിന്റെ അഭിനയപര്‍വത്തിലെ മറ്റൊരു സുവര്‍ണ അധ്യായമായി മാറുകയാണ്. ഒരു നവാഗത സംവിധായകന്റെ യാതൊരു ബാലരിഷ്ടതകളും കൂടാതെ വളരെ കയ്യടക്കതോടെയാണ് പ്രിഥ്വിരാജ് തന്റെ കന്നി സംവിധാന സംരംഭം അതിന്റെ പരിപൂര്‍ണതയില്‍ എത്തിച്ചിരിക്കുന്നത്. മലയാള സിനിമയുടെ നഭോമണ്ഡലത്തില്‍ പ്രിത്വിരാജിനെ കാലം അടയാളപ്പെടുത്തുക ഒരു മികച്ച അഭിനേതാവ് എന്നതിലുപരി ആല്ഫ്രെഡ്‌ ഹിച്കോക്കിനെയോ പോള്‍ ഗ്രീന്‍ ഗ്രാസ്സിനേയോ ഒക്കെ പോലെയുള്ള സംവിധായക കുലപതികളുടെ ഗണത്തില്‍ പ്രതിഷ്ടിക്കാവുന്ന ഒരു മിനിയേച്ചര്‍ മല്ലുവുഡ് ലെജെന്‍ണ്ട് ആയിട്ടായിരിക്കും.

അഭിനേതാക്കളെ സംവിധായകന്റെ കൈകളിലെ കളിമണ്ണായാണ് ചലച്ചിത്ര നിരൂപകര്‍ ഉപമിക്കുക. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഇനിയും വേണ്ട രീതിയില്‍ സംവിധായകര്‍ ഉപയോഗപ്പെടുത്തിയിട്ടിലാത്ത അഭിനയ സമ്രാട്ടാണ് . തന്റെ ആദ്യ സിനിമ ആയിട്ടുകൂടി, പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മാസ്മരികതയോടെ സ്റ്റീഫന്‍ നെടുംപള്ളി എന്ന നായക കഥാപാത്രമാ യി മോഹന്‍ലാലിനെ പരിപൂര്‍ണതയോടെ ട്രാന്‍സ്മ്യൂട്ടെഷന്‍ ചെയ്തെടുക്കാന്‍ തനിക്ക് സാധിച്ചു എന്നതില്‍ പ്രിത്വിക്ക് അഭിമാനിക്കാം .
ലുസിഫര്‍ ഒരു ബൈബിള്‍ കഥാപാത്രമാണ്- ദൈവത്തോടു ചോദ്യമുയര്‍ത്തിയതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലാഖ. സെമിറ്റിക് മതാത്മക കാഴ്ചപ്പാടില്‍ ഭൂമിയിലെ തിന്മയുടെ രാജാവാണ്‌ അവന്‍. മനുഷ്യകുലത്തിന്റെ എല്ലാ കഷ്ടതകളുടെയും മൂലഹേതു. ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയുക എന്നതിനേക്കാള്‍ സ്വന്തം സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി കഴിയാന്‍ അവന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ലുസിഫര്‍ എന്ന സിനിമ പറഞ്ഞു വെയ്ക്കുന്നത് ഒരു ബൈബിള്‍ കഥയുടെ പുനരാവിഷ്കാരം അല്ല. അത് ഒരു യാത്രയാണ് - മനുഷ്യ മനസുകളുടെ പ്രതികാരവും പകയും ഉറങ്ങുന്ന നിഗൂഡതകളുടെ താഴ്വരയിലൂടെയുള്ള ഒരു യാത്ര. ഏവരുടെയും ഉപബോധമണ്ടലങ്ങളില്‍ പതുങ്ങി കിടക്കുന്ന ലുസിഫര്‍ എന്ന മുറിവേല്‍ക്കപ്പെട്ട റിബലിന്റെ ഉയര്തെഴുന്നെല്‍ക്കലാണ് ഈ ചിത്രത്തിന്റെ ത്രെടിലൂറെ സംവിധായകന്‍ പറഞ്ഞു വെയ്ക്കുക.
ഐതിഹ്യവും ജീവിതവും ഇടപിരിഞ്ഞു നില്‍ക്കുന്ന ഒരു കഥയെ അഭ്രപാളികളില്‍ ആവിഷ്കരിക്കുമ്പോള്‍ പിഴവുകള്‍ ഇല്ലാത്ത ഒരു തിരക്കഥ അനിവാര്യമാണ് . മുരളി ഗോപി എന്ന ഇന്റെലെക്ചല്‍ ജയന്റിന്റെ കൈകളില്‍ ഈ തിരക്കഥാവിഷ്കാരം ഭദ്രമായിരുന്നു. സുജിത് വാസുദേവിന്റെ സിനിമാടോഗ്രാഫി ഈ ചിത്രത്തെ ഹോളിവൂഡ്‌ നിലവാരത്തിലേയ്ക് ഉയര്‍ത്തിയിട്ടുണ്ട്. 
ഉശിരന്‍ കഥയും തീപൊരി ചിതറുന്ന ഡയലോഗുകളും കാവ്യാത്മകമായ ഛായാഗ്രഹണവും അതിനൊപ്പം മോഹന്‍ലാല്‍ എന്ന നടന വിസ്മയവും ഇഴചെരുമ്പോള്‍ ആരാധകരുടെ കാത്തിരിപ്പും ആകാംഷയും വെറുതെയായില്ല എന്ന് കാണാം . തിയറ്ററുകള്‍ പ്രകമ്പനം കൊള്ളിക്കുന്ന ആരാധകരുടെ ആവേശവും ഹര്‍ഷാരവവും ഇത്ശരി വയ്ക്കുന്നു .


                     പുലി മുരുകന്റെ മാസ്സും ഒടിയന്റെ ക്ലാസും ഒത്ത് ചേര്‍ന്നതാണ് ലുസിഫര്‍ എന്ന ദ്രിശ്യവിസ്മയം. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ പകര്ന്നാടുകയാണ് ഈ ചിത്രത്തില്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗവും സഹികാനായുള്ള മോഹന്‍ലാലിന്റെ ഡെഡിക്കെഷന്‍ ഹോളിവുഡ് താരങ്ങള്‍ക്ക് വരെ മാതൃകയാണ്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ അപ്പെയരന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ വിരലുകളും രോമങ്ങളും പോലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കുശാഗ്രബുദ്ധിയായ നായകന്‍റെ മാനറിസങ്ങളിലെയ്ക്ക് രൂപാന്തരം നടത്തുന്നത് ആത്മഹര്ഷത്തോടുകൂടി മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാനാവു.
മോഹന്‍ലാല്‍ -മന്‍ജുവാര്യര്‍ കെമിസ്ട്രി പ്രേക്ഷകന്റെ മനസ്സില്‍ ഭൂതകാല കുളിരിന്റെ മഞ്ഞുതുള്ളികള്‍ പെയ്യിക്കുന്നു. ഒടിയന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിക്കുന്ന മന്‍ജു ഈ ചിത്രത്തിന്റെ വൈകാരിക പരിസരങ്ങളില്‍ ചില തീ പാറുന്ന ഡയലോഗുകള്‍ കാഴ്ച്ചവെയ്ക്കുന്നുണ്ട്.
സാമ്ജിത് മൊഹമ്മദിന്റെ നോണ്‍ലീനിയര്‍ എഡിറ്റിംഗ് കഥയുടെ നരേഷ ന്റെ ചടുലത വര്‍ധിപ്പിക്കുന്നു. ദീപക് ദേവിന്റെ അതിമനോഹരമായ ഗാനങ്ങള്‍ മലയാള സിനിമയുടെ കാവ്യവസന്തം ഇനിയും അവസാനിച്ചിട്ടില്ല എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. 
ബോളിവുഡ് ആക്ടര്‍ വിവേക് ഒബ്റോയി, ടോവിനോ, ഇന്ദ്രജിത്ത് എന്നിവര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു.

ഒരു സിനിമ എന്നതിനപ്പുറം ലുസിഫര്‍ ഒരു അനുഭവമാണ്. ആ അനുഭവത്തെ അതിന്റെ ഭാവാത്മകതയും ചടുലതയും ഒട്ടും നഷ്ടമാകാതെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പകരാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയവും. ഒട്ടേറെ കളക്ഷന്‍ റെക്കോര്‍ടുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു എന്നതിലുപരി മലയാള സിനിമയുടെ ചക്രവാളത്തില്‍ പുതിയ ഒരു കള്‍ട്ട് രൂപപ്പെടുത്തിഎടുക്കാന്‍ കഴിഞ്ഞു എന്നതില്‍ പ്രിത്വിക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് എക്കാലവും അഭിമാനിക്കാം.
My Verdict: 3.815/5.0

Wednesday, December 17, 2014

ചുംബന സത്യാഗ്രഹം നാലാം ഖണ്ഡം !!

                   പ്രതികരണാര്‍ഹമായ വിഷയങ്ങള്‍ എങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു അഥവാ  അനാവശ്യ സമരങ്ങള്‍ എങ്ങനെ സമൂഹം ഒരു ആഘോഷം ആക്കി മാറ്റുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരം കേരളത്തിലെ സമീപകാല വിവാദങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് . കേരളത്തിലെ വിവാദങ്ങളുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് , എരിവും പുളിയും ഉള്ള , പ്രേക്ഷകരെ തൃപ്തരാക്കാന്‍ വേണ്ട ചേരുവകള്‍ അവശ്യം ഉള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിട്ടുണ്ട് എന്നതാണ്. .  ഒരു അഴിമതി ആരോപണം പോലും ബോക്സ്‌ ഓഫീസില്‍ വിജയിക്കണം എങ്കില്‍ ഇത്തരം മസാലകള്‍ അവശ്യം ആണ്. മറിയം റഷീദ മുതല്‍ സരിത നായരും രുക്സാനയും വരെയുള്ള കോഴക്കെസുകള്‍ വിശകലനം ചെയ്യുമ്പോള്‍  ഈ സത്യം നമുക്ക് ബോധ്യമാകും.

           അങ്ങനെ എന്തിലും ഏതിലും ബിറ്റ് അന്വേഷിക്കുന്ന ഉത്കൃഷ്ട മാദ്യമങ്ങള്‍ സമീപകാലത്ത് ആഘോഷമാക്കിയ ഐറ്റം ആണ്  വിശ്വവിഖ്യാതമായ ചുംബന സമരം. സദാചാരപോലിസിങ്ങിനു എതിരെയുള്ള യുദ്ധ കാഹളം എന്നൊക്കെയാണ് പല സാംസ്കാരിക നായകരും  ടി സമരത്തെപ്പറ്റി എഴുതിപ്പിടിപ്പിചിട്ടുള്ളത്.     വാസ്തവത്തില്‍ എന്താണ് ഈ സമരം കൊണ്ട് അര്‍ഥമാക്കുന്നത് എന്നതിനെപ്പറ്റി ഇതിന്റെ സംഘാടകര്‍ക്ക് പോലും വേണ്ട വ്യക്തത പോരാ. 
ചുംബന സ്വാതന്ത്യത്തിനു വേണ്ടിയുള്ള സമരം എന്നാണു സമരത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ പറഞ്ഞുകേട്ടത്. കോഴിക്കോട് ഡൌണ്‍ ടൌണ്‍ റെസ്റരണ്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ജയ്ഹിന്ദ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിനെതുടര്‍ന്ന് യുവമോര്ച്ചക്കാര്‍ റെസ്റ്റരന്റ് അടപ്പിക്കുകയും ചെയ്തതാണ് സമരത്തിന്റെ തുടക്കത്തിനു ഹേതുവായത്. 
                രണ്ടു വ്യക്തികള്‍  ചുംബിക്കുന്നത് ഇന്ത്യന്‍ ഭരണഘടന എവിടെയും വിലക്കിയിട്ടുള്ള തായി  എനിക്കറിവില്ല. പലവിധത്തിലുള്ള സ്നേഹച്ചുംബനങ്ങള്‍ നാം നിത്യേന കാണുന്നതും അനുഭവിക്കാറുള്ളതുമാണ്.  അതേസമയം തന്നെ  അനാശാസ്യം അഥവാ ഇമ്മോറല്‍ട്രാഫിക്കിംഗ് ഇന്ത്യയില്‍ കുറ്റകരമാണ്. അനാശാസ്യം നടത്തുന്നവരെ നിയമപാലകര്‍ പലയിടത്തു നിന്നും റെയ്ഡ് ചെയ്ത് പിടിക്കാരുമുണ്ട്. മാത്രമല്ല, ഡൌണ്‍ടൌണ്‍ റസ്റ്ററെന്റ് നു എതിരായി ഉയര്‍ന്ന ആരോപണം ചുംബിക്കാന്‍ അനുവദിച്ചു എന്നതല്ല, മറിച്ചു അനാശാസ്യ കൃത്യങ്ങള്‍ക്ക് കുട പിടിച്ചു എന്നതാണ് താനും.     ഈ വസ്തുതകള്‍  കൂട്ടിവായിക്കുമ്പോള്‍തന്നെ  ചുംബന സ്വാതന്ത്യത്തിനു വേണ്ടിയുള്ള സമരം എന്ന പ്രയോഗം അതില്‍ത്തന്നെ  അര്‍ദ്ധശൂന്യമാവുകയും പ്രസ്തുത സമരത്തെ പൊതു സമൂഹം അനാശാസ്യ സ്വാതന്ത്യ സമരം എന്ന് വായിച്ചെടുക്കുകയും ചെയ്യുന്നു. ഇനി അത് തന്നെയാണ് ടി സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജ്ജവം ആണ് കാട്ടേണ്ടത്.    
              ആനുകാലിക പ്രശ്നങ്ങളില്‍ ഫെസ്ബുക്കിലൂടെ ആഞ്ഞടിക്കുകയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ നനഞ്ഞ പടക്കം ആവുകയും ചെയ്യുന്ന പരമ്പരാഗത ന്യൂ  ജെന്‍     സമരം തന്നെയായി ചുംബന സമരവും .  ഫേസ്ബുക്കിലെ ലൈക്കുകള്‍ അല്ല ഒരു സമരത്തിന്റെ ജനപങ്കാളിത്തം തീരുമാനിക്കുക എന്ന സത്യത്തിനു ഒരിക്കല്‍ കൂടി അടിവരയിടുന്നതായി ഈ  സമരം. (ഫെസ്ബുക്ക് ലൈക്ക് ആണ് കാര്യങ്ങള്‍ക്ക് തീര്‍പ്പ്‌ കല്‍പ്പിക്കുന്നത് എങ്കില്‍ കേരളത്തിലെ ഏറ്റവും ജനപ്രിയ താരം നസ്രിയ ആണ് എന്ന് പറയേണ്ടി വരും !. ഈ ലൈക്കിലോക്കെ ഇത്രേ ഉള്ളൂ കാര്യം !! )
  10 പേര്‍ ചുംബിക്കുന്നത് കാണാന്‍ പതിനായിരം പേര്‍ ഒത്തുകൂടുന്ന വിസ്മയ കാഴ്ചകള്‍ക്ക് പിന്നീടു കേരളം സാക്ഷ്യം വഹിച്ചു. സരിതയുടെ സെല്ഫികള്‍ക്കും  നാടോടി നൃത്തത്തിനും  ശേഷം ബിറ്റ് ഉള്ള വാര്‍ത്തകള്‍ കിട്ടാതെ വാര്‍ത്താ ദാരിദ്രത്തില്‍ കഴിഞ്ഞിരുന്ന മാധ്യമങ്ങള്‍  ഇത് ആഘോഷം ആക്കുകയും ചെയ്തു. . പോരെ പൂരം !!.. പിന്നീട് ചുംബന സമരത്തിന്‌ പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു . ബുദ്ധിജീവി ഭാഷയില്‍ ഇത് സദാചാരത്തിന്റെ  കറുത്ത കാലത്തിനു  മേലുള്ള പുത്തന്‍ തലമുറയുടെ അടയാളപ്പെടുത്തല്‍ ആയി!!.. 
    സദാചാരം എന്ന വാക്ക് ഒരു മുഴുത്ത തെറിയായി  നവ മാധ്യമങ്ങളില്‍ പ്രതിഷ്ടിക്കപ്പെട്ടു. സദാചാരത്തെ പിന്താങ്ങുന്നവരേ സദാചാര പോലീസുകാര്‍ എന്ന പട്ടം ചാര്‍ത്തികൊടുത്ത്  ബുദ്ധിജീവികളും പ്രതിക്രിയാ വാദികളും തലങ്ങും വിലങ്ങും  വലിച്ചു കീറി.  ഇന്ത്യയില്‍ പലയിടത്തും ലിപ് ലോക്ക്, ഫ്രഞ്ച് കിസ്സ്‌, സ്മൂച്ച് കിസ്സ്‌ എന്നിങ്ങനെ ചുംബനത്തിന്റെ പല വെരയ്റ്റികള്‍ പരീക്ഷിക്കപ്പെട്ടു. ഒടുവില്‍ ട്രിവാന്‍ഡ്രത്ത് IFFK ചലച്ചിത്ര മേള വരെ എത്തിനില്‍ക്കുന്നു ചുംബന കാഴ്ചകള്‍..  ബുദ്ധിജീവി പരിവേഷത്തില്‍   അണ്‍ സെന്‍സര്ഡു ചൂടന്‍ ചിത്രങ്ങള്‍ അവയുടെ അമൂര്‍ത്തമായ വൈകാരിക ബൌധിക തലങ്ങളിലൂടെ സഞ്ചരിച്ചു  വിലയിരുത്തുകയും ഇടവേളകളില്‍  പരസ്പരം ലിപ് ലോക്ക് അടിച്ചു  സദാചാര പോലീസിനെതിരെ കൊഞ്ഞനം കാട്ടുന്നതായി നടിക്കുക  എന്നതും ആണ്  IFFK ചുംബനസമരത്തിന്റെ നവീന മുഖം.

               ഇവിടെ സാധാരണക്കാരന് ചോദിക്കാനുള്ളത്  സംവിധായകന്‍ രഞ്ജിത് ചോതിച്ച ചോദ്യം തന്നെയാണ് . ആര്‍ക്കും ആരെയും എവിടെവെച്ചും ചുംബിക്കാനുള്ള  ചുംബന സ്വാതന്ത്യമാണോ  ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?
     ഒരു തുണ്ട് ഭൂമിക്കായ്‌ കാത്തു കാത്തു  നിന്ന് കാലുകള്‍ തളര്‍ന്ന ഒരു സമൂഹം നമ്മുടെ കേരളത്തില്‍ ഉണ്ട്..  മൂന്നു വയസ്സുകാരി മുതല്‍ 90 വയ്യസുകാരി വരെ പീടിപ്പിക്കപ്പെടുന്ന വിധം   പേടിപ്പെടുത്തുന്ന ഒരു അവസ്ഥയിലാണ് നാം ജീവിക്കുക.. അവസാന തുള്ളി വെള്ളം വരെ ഊറ്റിയെടുക്കപ്പെട്ടു   മരണം കാത്തു കഴിയുന്ന നദികള്‍ , എന്തിനെയും കോര്പറെട്ടു ശക്തികള്‍ക്ക് അടിയറ വെയ്ക്കാന്‍ വെമ്പുന്ന സര്‍ക്കാരുകള്‍, കയ്യും കണക്കും കൂടാതെ പൊതുമുതല്‍ കയ്യിട്ടു വാരുന്ന ഭരണ വര്‍ഗ്ഗം ..  ഇപ്പറഞ്ഞ വിഷയങ്ങളെക്കാളൊക്കെ എന്ത് സാമൂഹിക പ്രസക്തിയാണ് ചുംബന സമരം എന്ന പേരില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന സമര വൈകൃതങ്ങള്‍ക്കുള്ളത്?. സമൂഹം നേരിടുന്ന കാതലായ പ്രശ്നങ്ങളെ തൃണവല്‍ക്കരിച്ചു  ചീപ് പബ്ലിസിറ്റി മാത്രം ലാക്കാക്കി   ആഭാസ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും അവ ലൈവ് ടെലികാസ്റ്റ് ചെയ്ത് റേറ്റിംഗ് കൂട്ടുന്ന മാധ്യമങ്ങളും  ആശങ്കാജനകവും  അതിലേറെ  പ്രതീക്ഷാരഹിതവുമായ നാളെയിലെയ്ക്കാണു വിരല്‍ ചൂണ്ടുക .  
                 സ്വന്തം അപ്പനോ അമ്മയ്ക്കോ  പെങ്ങള്‍ക്കോ പോലും  നാളിതു വരെ സ്നേഹത്തോടെ ഒരു ഉമ്മ പോലും കൊടുകാത്തവ്ര്‍ തെരുവുകളില്‍ പേക്കൂത്തുകള്‍ തീര്‍ക്കുമ്പോള്‍ കേരളത്തിലെ  പൊതു സമൂഹം അവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പിയില്ലെന്കിലെ അത്ഭുതം ഉള്ളൂ..  തങ്ങള്‍ എന്തോ മഹത്തായ കൃത്യമാണ് നിര്‍വഹിക്കുന്നത് എന്ന നാട്യത്തില്‍ അപ്പോഴും നനയ്ക്കാത്ത മുടിയും അലക്കാത്ത ജീന്‍സും  തടവി   ബുദ്ധിജീവി മണ്ഡലങ്ങള്‍  താത്വിക അവലോകനങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും.  ഇനിയുമൊരു കൂട്ടര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ  നാല്‍ക്കവലകളില്‍ ഇരുട്ട് നുണഞ്ഞു കൊണ്ടിരിക്കുകയും യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു.
    ബ്ലഡി മല്ലൂസിന്റെ കേരളത്തില്‍ ജനിച്ചു പോയതില്‍ ദു:ഖിക്കുകയും താന്‍ പിറക്കെണ്ടിയിരുന്ന യൂറോപ്യന്‍ പുല്‍ത്തകിടികള്‍ സ്വപ്നം കാണുകയും ചെയ്യുന്നവര്‍ക്ക്  തറവാട്ടില്‍ പിറക്കുക അഥവാ നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കുക എന്നൊക്കെ പറയുന്നത് എന്താണെന്ന് എത്ര പറഞ്ഞാലും പിടി കിട്ടണം എന്നില്ല , പിടി കിട്ടാത്തത് അവരുടെ തെറ്റും അല്ല.

 വാല്‍ക്കഷണം :  മേല്‍പ്പറഞ്ഞ തെരുവുകളിലെ  ഐറ്റം ഷോകളെ  ഇന്ത്യന്‍ സ്വാതന്ത്യ സമരത്തോടും ഗാന്ധിജി നയിച്ച ഉപ്പു സത്യഗ്രഹത്തോടും ഒക്കെ ഉപമിച്ചുകൊണ്ട്  ഒരു സൊ കോള്‍ഡ്  സാംസ്കാരിക നായകന്‍ ട്വിട്ടരില്‍ എഴുതിയിരിക്കുന്നത് കണ്ടു. ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പില്ലാത്തത്  ടിയന്റെയൊക്കെ ഭാഗ്യം എന്നെ പറയുന്നുള്ളു .. ഉണ്ടായിരുന്നെങ്കില്‍ ലവന്റെയൊക്കെ തലമണ്ട തല്ലിപ്പൊളിച്ചു കുറച്ചു സന്തോഷു ബ്രഹ്മി തളിച്ചേനേ!!  

പെഷവാറില്‍ നിന്നുയരുന്ന രോദനങ്ങള്‍

                          മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിപ്പഴമോ ഒരുകാലത്തും പ്രതീക്ഷിക്കേണ്ടതില്ല എന്ന സത്യം പാക്കിസ്ഥാന്‍ വേദനയോടെ തിരിച്ചറിയുകയാണ്. കഴിഞ്ഞ ദിവസം പെഷവാറിലെ സ്കൂളില്‍ നടന്ന കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍  'പൈശാചികത' എന്ന വാക്കില്‍ കുറഞ്ഞതൊന്നും തന്നെ യോജിക്കുകയില്ല.  നിരപരാധികളും നിസ്സഹായരുമായ  ആ പിഞ്ചു കുരുന്നുകളുടെ നിലവിളികള്‍ ലോകമാനവികതയുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്തിരിക്കുന്നു ..


                      മനുഷ്യനെ നന്മയിലെയ്ക്കും സത്യത്തിന്റെയും കരുണയുടെയും പാതയിലെയ്ക്കും  നയിക്കാന്‍ ഉദ്ധേശിക്കപ്പെട്ടിരിക്കുന്ന  മതങ്ങളുടെ പേരിലാണ് എല്ലാക്കാലത്തും ഭീകരത അതിന്റെ സംഹാരതാണ്ടവം അഴിച്ചുവിട്ടിട്ടുള്ളത്. 'ദൈവം വലിയവനാണ്‌' (അല്ലാഹു അക്ബര്‍) എന്ന് ഉറക്കെ അട്ടഹസിച്ചുകൊണ്ടാണ് ചെകുത്താന്റെ ഹോള്‍സെയില്‍കൊട്ടെഷനുമായി വന്നവര്‍ ആ മാലാഖക്കുരുന്നുകളെ കുരുതി കഴിച്ചത്    എന്നത് അങ്ങേയറ്റം  വിരോധാഭാസം തന്നെയാണ്.
                 നിഷ്കളങ്കതയുടെ നേരെ വെടിയുതിര്ത്തവര്‍ ആ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നോക്കിയിട്ടുണ്ടാവില്ല എന്നെനിയ്ക്ക് തോന്നുന്നു.. ആ കണ്ണുകളില്‍ തിളങ്ങുന്ന നക്ഷത്ര ദീപങ്ങളെ യാതൊരു കരുണയും കൂടാതെ തല്ലിക്കെടുത്തുവാന്‍ മനുഷ്യനായി പിറന്ന ഒരാള്‍ക്ക്  സാധിക്കുമോ??.. 
                    തൊണ്ടയില്‍ കുരുങ്ങിയ നിലവിളികളുമായി   പ്രാണരക്ഷാര്‍ദ്ധം ബെഞ്ചുകള്‍ക്കടിയില്‍  ഒളിച്ച കുരുന്നുകളെ പുറത്തേയ്ക്ക് വലിച്ചിഴച്ചു തുരുതുരെ വെടി വെച്ചവര്‍  തങ്ങള്‍ ചെയ്യുന്നത് ദൈവത്തിനു വേണ്ടിയുള്ള എന്തോ മഹത്കൃത്യം ആണെന്ന് വിശ്വസിക്കുകയും  ഈ 'വിശുദ്ധകൃത്യ'ത്തിനു പ്രതിഫലമായി  സ്വര്‍ഗത്തില്‍ എണ്ണിയാലൊടുങ്ങാത്ത ഹൂറികള്‍ തങ്ങളെയും കാത്തു പായ വിരിച്ചിരിപ്പുണ്ട്  എന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കില്‍, ഇത്തരം  വിവരമില്ലായ്മകള്‍ തന്നെയാണ് എക്കാലത്തും  ഭീകരതയുടെ സമസ്ത ക്രൂരതകള്‍ക്ക് വിശുദ്ധ പരിവേഷം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നതെങ്കില്‍, അത്തരം തെറ്റായ ബോധ്യങ്ങള്‍ മനുഷ്യ മനസുകളിലെയ്ക്ക് കുത്തിവെയ്ക്കുന്ന കാളകൂട വിഷങ്ങളുടെ സ്രോതസുകളെ   ഉന്മൂലനം ചെയ്യേണ്ട  സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. 
                 ഭീകരതയെ കാലഘട്ടത്തിന്റെ അനിവാര്യതയോ ന്യൂട്ടന്റെ  തേര്‍ഡ് ലോയോ ഒക്കെയായി  വിശേഷിപ്പിക്കുന്ന  സോഷ്യല്‍മീഡിയ ബുദ്ധി(?)ജീവികള്‍ക്കും,  ISISനെ ഇറാഖിലെ തങ്ങളുടെ നേരാങ്ങളമാര്‍ ആയി അവരോധിച്ചിരിക്കുന്ന ഇവിടുത്തെ കുഞ്ഞാങ്ങളമാര്‍ക്കും  ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്  - നന്മനിറഞ്ഞ ഭീകരത എന്നൊന്ന് ഇല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.. 
                മലാലയെന്ന ധീരയായ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളുടെ  നേരെ താലിബാന്‍ ഭീകരര്‍ നിറയൊഴിച്ചു രസിച്ചപ്പോള്‍ അതിനെ അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും നാടകമായി വ്യാഖ്യാനിച്ച്   അഫ്ഗാന്‍ താലിബാന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ട് എന്നത് അല്പം വേദനിപ്പികുന്ന സത്യം ആണ്.  അല്പം നാളുകള്‍ പിന്നിടുമ്പോള്‍ പെഷവാര്‍ ഭീകരാക്രമണത്തിന് പുതിയ പരിപ്രേക്ഷ്യങ്ങള്‍ ചമയ്ക്കപ്പെടില്ല എന്ന് ആര് കണ്ടു !
               ഭീകരതയ്ക്ക് എല്ലാ കാലത്തും ഒരേയൊരു മുഖമേ ഉള്ളൂ.. അത് ക്രൂരതയുടെയും മനുഷ്യത്വരാഹിത്യതിന്റെതും ആണ്.  കൊടുത്ത പണി കൊല്ലത്ത് തന്നെ കിട്ടിയപ്പോഴാണ് ലോക പോലിസ്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയ്ക്ക് ഈ സത്യം വെളിപ്പെട്ടു കിട്ടിയത്. അപ്പോഴേയ്ക്കും അനേകം നിരപരാധരുടെ ജീവനുകള്‍ അവര്‍ക്ക്  വിലയായി നല്‍കേണ്ടി വന്നിരുന്നു.  ശത്രുക്കള്‍ക്കെതിരെ ഉപയോഗപ്രദമായതും തങ്ങള്‍ക്ക്  നിരുപദ്രവകരവുമായ ഒരു ഭീകരത എന്നത് സാങ്കല്പികം മാത്രമാണെന്ന് അല്പം വൈകിയാണെങ്കിലും പാക്കിസ്ഥാന് ബോധ്യമായിരിക്കുന്നു.
                ഈ തിരിച്ചറിവുകള്‍ നല്‍ക്കുന്ന ബോധ്യങ്ങളില്‍ ഇനിയെക്കാലവും അടി പതറാതെ  ഉറച്ചുനില്കാന്‍ ഈ  132  മാലാഖക്കുരുന്നുകളുടെ നിലവിളികള്‍ ഹേതുവായി തീരട്ടെ.

   
              ഭീകരതയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞുടഞ്ഞ പെഷവാറിലെ കുഞ്ഞനുജന്മാരുടെയും അനുജതിമാരുടെയും സ്മരണകള്‍ക്ക് മുന്നില്‍ ഞാനും ഒരു നിമിഷം ശിരസു നമിക്കുന്നു..  
 ഭ്രാതൃഹന്താക്കളും പൈശാചികതകളും ഇല്ലാത്ത തന്റെ രാജ്യത്തില്‍ ദൈവം നിങ്ങള്‍ക്ക് നിത്യശാന്തി നല്‍കുമാറാകട്ടെ..  

        

Wednesday, January 1, 2014

സ്വര്‍ണപ്പൊതി സൂപ്പര്‍ !!.. ( എന്നാലും എന്റെ മൊയ്‌ലി ജീ.. )

           അല്ലേലും അറിയാരുന്നു പുതുവര്‍ഷമായിട്ട്  യു പി എ സര്‍ക്കാര്‍ എന്തേലും സമ്മാനം തരാതിരിക്കില്ല എന്ന്.  നല്ല സ്വര്‍ണ പൊതിയില്‍ പൊതിഞ്ഞു കെട്ടിതന്നെ ന്യൂ ഇയര്‍ സമ്മാനം ഇന്ത്യ മഹാരാജ്യത്തെ എല്ലാ മഹാജനങ്ങള്‍ക്കുമായി തരപ്പെടുതിയിട്ടുണ്ട്  ശ്രീ  വീരപ്പ  മൊയ്‌ലി ജി. പൊതി തുറന്നു കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് പലരും ഇത് വരെ മുക്തി നേടിയിട്ടില്ല.  അന്നും ഇന്നും എന്നും സാധാരണക്കാരന് കഞ്ഞി കുമ്പിളില്‍ തന്നെയാണ്. പുത്തന്‍ വര്‍ഷം നീയൊക്കെ പാതി വെന്ത കഞ്ഞി കുടിച്ചാല്‍ മതി എന്നും, മുഴുവനായി വെന്ത കഞ്ഞി കുടിക്കണം എന്നുള്ളവര്‍ സ്വന്തമായി മരം നട്ടു വളര്‍ത്തി വെട്ടി വിറകാക്കി കത്തിച്ചു ആശ തീര്‍ത്താല്‍ മതി എന്നുമാണ്  കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വില വര്‍ധനയിലൂടെ പറയാതെ പറഞ്ഞു വെച്ചതും.   

                          എല്ലാ കാര്യത്തിലും റെകോര്‍ഡ് നേടണം എന്നത് യു പി എ സര്‍ക്കാരിന്റെ ഒരു വാശിയാണ്. അതിന്റെ ഭാഗം തന്നെയാണ് ഈ റെകോര്‍ഡ് വില വര്‍ധനയും.  അല്ലേലും ഈ റിക്കോര്‍ഡുകള്‍ എന്നത് സച്ചിന്‍ തെണ്ടുല്‍ക്കറിന് മാത്രം അവകാശപ്പെട്ടത്‌ അല്ലല്ലോ.  മറ്റൊരു സാമ്പത്തിക വിദഗ്ധനും സഞ്ചരിക്കാത്ത പാതയിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച് അതി സാഹസികവും ധീരോദാത്തവുമായ രീതിയില്‍ മന്‍മോഹന്‍സിങ്‌  ഇന്ത്യയെ വികസനത്തിന്റെ കൊടുമുടിയിലെയ്ക് എത്തിക്കുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കോര്‍പറേറ്റ്‌ വമ്പന്മാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ അജണ്ട എന്നൊക്കെ ശത്രുക്കള്‍ ഒരിയിടുന്നുണ്ട് . അതൊക്കെ ആര് ഗൌനിക്കാന്‍ !.
            ഗാന്ധിജി കണ്ട ദരിദ്രര്‍ ഇല്ലാത്ത ഇന്ത്യ - അതാണ്‌ എല്ലാ ഐഡിയല്‍ കോണ്ഗ്രസ്സ് കാരനെപോലെ നമ്മുടെ മന്മോഹന്‍ ജിയുടെയും സ്വപ്നം. ഏതു വിധേനെയും ദാരിദ്രം ഇന്ത്യയില്‍ നിന്നു തൂത്തെറിയുക.  അതിനുള്ള ഏറ്റവും ഈസി ആയ മാര്‍ഗം ഇവിടുത്തെ ദരിദ്ര നാരായണന്മാരെ തൂത്തെറിയുക എന്നതല്ലാതെ മറ്റെന്താണ് !. 
                       ജനസംഖ്യയുടെ 50 % ആളുകള്‍ക്ക് പോലും സ്വന്തമായി ബാങ്ക് അക്കൌന്റ്റ്‌ ഇല്ലാത്ത ഒരു രാജ്യത്ത്‌, ബാങ്ക് അക്കൌന്റ്റ്‌കളിലൂടെ മാത്രമേ സബ്സിഡികള്‍  ലഭ്യമാക്കാനാവൂ എന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നതില്‍    നിന്നും എന്താണ് നാം മനസിലാക്കേണ്ടത്?. അതും ഭരണ ഘടനാപരമായി യാതൊരു വ്യവസ്ഥാപിതമായ നിയമങ്ങളുടെയും പിന്‍ബലം ഇല്ലാത്ത, ആധാര്‍ കാര്‍ഡ്‌ പോലുള്ള ഒരു ബയോ മെട്രിക്‌ ഐഡന്റിഫിക്കേഷന്‍ സംവിധാനം മാത്രം ബാക്ക്ബോണ്‍ ആയി ഉപയോഗിച്ചു കൊണ്ട് !..
  (ആവശ്യത്തിലേറെ തിരിച്ചറിയല്‍ രേഖകള്‍ ഇപ്പോള്‍ തന്നെ ഉള്ളപ്പോള്‍ ഇനിയും എന്തിന് ഒരു തിരിച്ചറിയല്‍കാര്‍ഡ് കൂടി?, 111 കോടി ജനങ്ങളുടെ ബയോ മെട്രിക്‌ ഡാറ്റയ്ക്ക് എന്ത് സെക്യൂരിറ്റി ആണ് നിലവില്‍ ഉള്ളത്?,  Unique Identification Authority of India (UIDAI)ഉം   സി.ഐ.എ ഫണ്ട് ചെയ്യുന്ന  MongoDB ഗ്രൂപ്പും തമ്മിലുള്ള ബന്ധം ഏതു രീതിയില്‍ ഉള്ളതാണ് ? എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ക്യൂ ആയി നില്‍ക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.)  
     ആധാര്‍ കാര്‍ഡ്‌ ഇല്ലാതെ ബിരിയാണി കൊടുക്കില്ല എന്ന ഉറച്ച പിടിവാശിയില്‍ എണ്ണ കമ്പനികള്‍ മുന്നോട്ടു പോകുമ്പോള്‍ ഇവിടുത്തെ പ്രമുഖ പ്രതിപക്ഷപാര്‍ടികള്‍ അവലംബിക്കുന്ന മൌനം വളരെ അരോചകമായി തന്നെയാണ് അനുഭവപ്പെടുന്നതും. പാലക്കാട്ടുള്ള മുഖ്യമന്ത്രിയെ  തിരുവനന്തപുരത്ത് ഉപരോധിച്ചവര്‍ സര്‍ക്കാരിന്റെ ഈ ജനദ്രോഹ നയത്തിന് എതിരെ എങ്ങനെയാണ്  പ്രതികരിക്കുക എന്നറിയാന്‍ അല്പം ആകാംഷയും ഇല്ലാതില്ല.
              എന്റെ പരിമിതമായ നിയമ പരിജ്ഞാനത്തില്‍ നിന്നും മനസിലാക്കാന്‍ സാധിചത്  പച്ചയായ കോടതി അലക്ഷ്യമാണ് ടി എണ്ണ കമ്പനികള്‍ നടപ്പാക്കുന്നത് എന്നാണ്.  ഗവണ്മെന്‍റ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഘലാസ്ഥാപനത്തിന് ഇന്ത്യന്‍ നിയമവ്യവസ്തയോടും കോടതിയോടും  ഇത്രമാത്രം  ബഹുമാനവും അനുസരണയുമേ ഉള്ളൂ എങ്കില്‍ അതില്‍ കൂടുതല്‍ അനുസരണ ഈ രാജ്യത്തെ സാധാരണ പൌരനില്‍ നിന്നും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരം അല്ലാതെ മറ്റൊന്നുമല്ല. നിയമം ലംഘിക്കപ്പെടാനുള്ളതാണ് എന്ന സന്ദേശം തന്നെയാണ് എനിക്ക് ഇതില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നതും.  
                 മുന്‍കാലങ്ങളില്‍ 446 രൂപ മാത്രം അടച്ച്  സബ്സിഡി നിരക്കില്‍ ഗ്യാസ്‌ വാങ്ങിയിരുന്ന ജനങ്ങള്‍ ഇനി മുതല്‍ 1216 രൂപ മുന്‍കൂര്‍ അടച്ച് ഗ്യാസ്‌ സിലിണ്ടര്‍ വാങ്ങുകയും പിന്നീറ്റ്‌ ബാങ്ക് അക്കൌണ്ടില്‍ സബ്സിഡി വന്നു കേറുന്ന ശുഭ മുഹൂര്‍ത്തത്തിനായി കണ്ണില്‍ എണ്ണ ഒഴിച് കാത്തിരിക്കുകയും ചെയ്യേണ്ട ഒരു സ്ഥിതി വിശേഷമാണ് നിലവില്‍ സംജാതമാകുന്നത് .നാളുകള്‍ പിന്നിടുമ്പോള്‍  എല്ലാ പൌരന്മാര്‍ക്കും പണം മുന്‍കൂര്‍ ആയി കൊടുത്ത്‌ ഗ്യാസ്‌ വാങ്ങാന്‍ സാധിക്കുന്നത് തന്നെ കുതിച്ചു ചാടിയ അവരുടെ സാമ്പത്തിക നിലവാരത്തിന്റെ അടയാളമാണെന്നും അതുകൊണ്ട് തന്നെ 'വന്‍നഷ്ടം ' സഹിച്ചു ഇത്രയും വലിയ തുക സബ്സിഡി ഇനത്തില്‍ നല്‍കേണ്ട ആവശ്യം ഇല്ല എന്ന് ടി സാമ്പത്തിക വിദഗ്ദന്മാര്‍ പറഞ്ഞു കൂടായ്കയില്ല. സബ്സിഡികള്‍ ഘട്ടം ഘട്ടം ആയി നിര്‍ത്തലാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നിരിക്കെ, കാണാനുള്ള കാഴ്ചകള്‍ കാണാന്‍ വെറ്റിലയില്‍ മഷി പുരട്ടി നോക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.   എന്തായാലും രൊക്കം കാഷ്‌ കൊടുത്ത്‌ ഗ്യാസ്‌ വാങ്ങിച്ചു , കത്തിച്ചു പണ്ടാരടക്കി .. 'എന്നിട്ടും  നീ വൈകുന്നത് എന്തെ' എന്ന പാട്ടും പാടി ഇരിക്കുമ്പോള്‍ ആയിരിക്കും ആ തീട്ടൂരം ഇടിത്തീ പോലെ തലയില്‍ വന്നു വീഴുക .. എന്ത് സബ്സിഡി? . എവിടത്തെ സബ്സിഡി??.. അതൊക്കെ പണ്ട്.. ഇപ്പൊ നീയൊക്കെ അങ്ങ് റിച് ആയി പോയില്ലേ!!.. ഏത് ?!!     
              മോഡിയെ പ്രധാന മന്ത്രിയാക്കാന്‍ ബി ജെ പി വേണ്ടപോലെ ഉല്‍സാഹിചില്ലേലും 'അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌'  എന്നപോലെ ആകാവുന്ന പണി ഓരോ കേന്ദ്രമന്ത്രിയും തന്നാലാവുംവിധം ചെയ്യുന്നുണ്ട് എന്നത്  പരസ്നേഹത്തിന്റെയും ശത്രു സ്നേഹത്തിന്റെയും ഒക്കെ ദൃഷ്ടാന്തം മാത്രമായി കണ്ടാല്‍ മതി.  ഇനി , ആര് കണ്ടു  വിലവര്‍ധന  വലിച്ചു കീറി കാറ്റില്‍ പറത്തി, വീരപ്പ മൊയ്‌ലി ജിയെ ചീത്തയും പറഞ്ഞു  ഒരു സൂപര്‍ നായകനെ പോലെ   രാഹുല്‍ഗാന്ധി അവതരിച്ചു കൂടായ്കയില്ല എന്ന് !!..
     പിന്നാമ്പുറം:   കണ്ണീരും കയ്യുമായി തിരുവഞ്ചൂര്‍ ഹോമില്‍ നിന്നും  പടിയിറങ്ങി വന വാസത്തിലെയ്ക് പ്രവേശിച്ചു കഴിഞ്ഞു..  നല്ലൊരു കൈനീട്ടം പ്രതീക്ഷിച്ച പിള്ളയോട് കൈനീട്ടം  വൈകിട്ടായാല്‍ കുഴപ്പമുണ്ടോ എന്നാണ് ഉമ്മന്‍ ചാണ്ടി  ചോതിക്കുന്നത്.. ഇതിനെ ചതി എന്നല്ലാതെ മറ്റെന്താണ് പറയുക!! കൊണ്ഗ്രസിലെ വിന്റര്‍ കഴിഞ്ഞു എന്നും 2014 മുഴുവന്‍ വസന്തം പൂത്തുലയുന്ന കാഴ്ചയാണ്  ഇനി നാം കാണുക എന്നും  രമേശ്‌ . വസന്തമല്ല, വസന്തയാണ് പൂക്കുക എന്ന് ബാലകൃഷ്ണപിള്ളയും ..  എനിക്ക് തോന്നുന്നത് ബാലറ്റ് പെട്ടിയില്‍ മിക്കവാറും കുറ്റിച്ചൂല്‍ ആയിരിക്കും പൂത്തുലയാന്‍ പോകുന്നത് എന്നാണ് ..
എന്ത്  കോപ്പായാലും  വേണ്ടില്ല,  കോഴികളെ വസന്തയില്‍ നിന്നും  കാലികളെ കുളംബ് രോഗത്തില്‍ നിന്നും കാത്തോണേ ദൈവമേ.. (അല്ലേലും ഞാന്‍ ഒരു മൃഗ സ്നേഹി ആന്നേ..!!) 
   
 


Saturday, December 7, 2013

വിജയനെ സഭയിലെടുത്തപ്പോള്‍..

           പണ്ട് എല്‍ദോയെ സിനിമയിലെടുത്തത് പോലെ പിണറായി വിജയനെ സഭയില്‍ എടുത്തതിന്റെ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ . ഒരു കാലത്ത് നികൃഷ്ട ജീവികള്‍ ആയി അവരോധിക്കപ്പെട്ടവരുടെ കൂടാരത്തില്‍  ഏറെ ഹാര്‍ദ്ദവമായ സ്വീകരണം തന്നെയാണ് പിണറായിക്ക്‌ ലഭിച്ചതും. സഭയുടെ കസ്തൂരി രംഗന്‍ നിര്‍മാര്‍ജന സമരത്തിന്‌  എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു പരിസ്ഥിതി സംരക്ഷകരെ ആവശ്യത്തിന് ചീത്തയും പറഞ്ഞു  അവസരത്തിനൊത്ത് ഉയര്‍ന്ന പിണറായിയ്ക്ക് ഇപ്പോള്‍ താമരശ്ശേരി ചുരത്തിനിപ്പുറത്ത്  ഒരു ന്യൂ ജനറേഷന്‍ സ്റ്റാറിന്റെ ഇമേജ് ആണ് രൂപപ്പെട്ടുവരുന്നത്. 
       കാല് തല്ലിയോടിച്ചവനോടു ക്ഷമിച്ച വിശാലഹൃദയനായ ആശാനെപ്പോലെ    എല്ലാം പൊറുക്കുന്ന താമരശ്ശേരി ബിഷപ്പ്‌ വിജയന് പൂര്‍ണ പാപ വിമോചനം പ്രഖ്യാപിക്കുകയും ചെയ്തു. പോരെ പൂരം !  ഇതു വരെ  കാര്യങ്ങള്‍ ഏറെ  ജോര്‍ ആയിട്ടുണ്ട് .   പ്രായോഗിക രാഷ്ട്രീയത്തിന്റെ പുത്തന്‍ വഴിത്താരകള്‍ തേടി പിണറായി മുന്നോട്ടു നീങ്ങുമ്പോള്‍ ഏറെ പരുങ്ങലില്‍ ആവുക യു ഡി എഫ് നേതൃത്വം തന്നെയാവും എന്നതില്‍ തര്‍ക്കം ഇല്ല.   


           വിജയന്‍ പത്തടി മുന്നോട്ടു വെയ്ക്കുമ്പോള്‍ മുന്നോട്ട് ഒട്ടും പോയില്ലെങ്കിലും പിന്നോട്ട് പോകാതിരിക്കാനാവും  യു.ഡി.എഫ്  ശ്രദ്ധിക്കുക. അപ്പൊ എന്ത് വേണ്ടു..  പരിസ്ഥിതി ലോല മേഘലകളെ സംരക്ഷിക്കാന്‍ ഇന്നലെ പുറത്തിറങ്ങിയ  സര്‍ക്കാര്‍ ഉത്തരവു ഒന്ന്  ഇരുട്ടി വെളുത്തപ്പോ ദാ കിടക്കുന്നു  ചവറ്റു കുട്ടയില്‍!.  ഇനി വേണ്ടത്  കസ്തൂരി രംഗനെ തൂക്കിലേറ്റുകയും  ഗാട്ഗില്‍ സമിതിയെ നാട് കടത്തുകയുമാണ്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ നട്ടെല്ല് ഇല്ലെങ്കില്‍ ചെയ്യേണ്ടത്  പാര്‍ട്ടി ചെയ്യും .
    ഈ പരിസ്ഥിതിക്കാര്‍ ഒക്കെ റിപ്പോര്‍ട്ട് എഴുതുന്നത് വിദേശത്ത് നിന്നും കണക്കില്ലാതെ ഒഴുകി എത്തുന്ന ഫണ്ട് മോഹിച്ച് മാത്രമാണ് എന്നതില്‍ പിസി ജോര്‍ജിനെ പോലെ തന്നെ പിണറായിയ്ക്കും സംശയ ലേശം ഇല്ല. മലയോരത്ത് ചോര നീരാക്കി പണിയെടുക്കുന്ന പാറ-മണല്‍ കൃഷിക്കാര്‍ക്കും ടൌണ്‍ഷിപ്പ് കൃഷിക്കാര്‍ക്കും ഒരു ഇടക്കാല ആശ്വാസം ലഭിക്കാനാണ് ഇന്നലെ ഇറക്കിയ ഉത്തരവ്‌ സര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചത് എന്ന് വേണം പിന്‍വലിച്ച നിര്‍ദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുക.   

      ഇനിയും എന്തിന്നാണ് കേരളത്തില്‍ കാട് ? ഇപ്പോള്‍ തന്നെ ഈ ഫോറസ്റ്റ്‌ മുഴുവന്‍ കാടാണല്ലോ എന്നൊക്കെയാണ്  ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒക്കെ സംശയം. ഈ കോപ്പൊക്കെ വെട്ടി വിറ്റാല്‍ എന്തോരേം കാശു സര്‍ക്കാരിനു കിട്ടും !. പിന്നെ കുറെ മാനും മയിലും കൊരങ്ങനും ഒക്കെ. എല്ലാത്തിനേം കൊന്നു ഇറച്ചിയാക്കി  ഈ ക്രിസ്തുമസിന് വെളമ്പണം. എന്നിട്ട് വല്ലോം ബാക്കിയൊന്ടെല്‍ ഒണക്കി വിദേശത്തേയ്ക്ക്  എക്സ്പോര്‍ട്ട്‌ ചെയ്യണം. (ഞങ്ങളു നസ്രാണികള്‍ ഒന്ന് ആഞ്ഞു പിടിച്ചാല്‍ എല്ല് പോലും ബാക്കി കിട്ടില്ലെന്നത് വേറെ കാര്യം!)   കരിങ്കുരങ്ങ് ഇറചിയ്ക്കൊക്കെ  വിദേശത്ത് നല്ല ഡിമാണ്ട് ആന്നാ കേട്ടത്.    (ആകാശത്തിനു കീഴെ ഉള്ളതെല്ലാം  മനുഷ്യന് വേണ്ടിയാണല്ലോ ദൈവം സൃഷ്ടിച്ചത്. അപ്പൊ എല്ലാത്തിനേം അങ്ങ് തിന്നാലും കര്‍ത്താവ്‌ ഒന്നും പറയത്തില്ല).
        പിന്നെ  ഇവിടത്തെ  കുന്നും മലയും ഒക്കെ. എല്ലാം നിരത്തി ഓരോ വില്ലെജിനും ഒരു എയര്‍ പോര്‍ട്ട്‌  വീതം പണിയണം. പിന്നെ ഐ ടി പാര്‍ക്ക്‌ , ഫ്ലാറ്റുകള്‍ , റിസോര്‍ട്ടുകള്‍ , ടൌണ്‍ഷിപ്പുകള്‍ ...  അങ്ങ് കുട്ടനാട്ടില്‍ ആര്‍ക്കും വേണ്ടാതെ കുറെ കണ്ടവും കായലും ഒക്കെ ഉണ്ട്. ഒക്കെ നികത്തണം.  അവര്‍ക്കും വേണ്ടേ വിമാനത്താവളം.. അവര്‍ക്കും വേണ്ടേ ഐ.ടി പാര്‍ക്ക്‌ ..    അങ്ങനെ അങ്ങനെ.. ഒടുവില്‍  കാണുന്ന ഏവനും പറയണം "ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടേല്‍ അത് ഇതാണ് .. അത് ഇതാണ് "  ഇമ്മാതിരിയുള്ള വികസന സ്വപ്നങ്ങള്‍ക്കാണ് ഇവിടത്തെ പരട്ട പരിസ്ഥിതി വാദികള്‍  ആപ്പ് വെയ്ക്കുന്നത് .  ഈ വികസന സ്വപ്‌നങ്ങള്‍ മുടക്കുന്നതിനാണ് ഇവന്മാര്‍ക്ക്‌ വിദേശത്ത് നിന്നും ഫണ്ട് കിട്ടുന്നത് . പുല്ലന്മാര്‍!!.. ഒന്നിനേം വെച്ചേക്കല്ല്.. മരമില്ലേല്‍ മഴ പെയ്യില്ല പോലും.. പിന്നേ .. കോപ്പ് ... മരം ഉണ്ടായിട്ടല്ലേ അറബിക്കടലില്‍ മഴപെയ്യുന്നത്.  കാട് വെട്ടിയാല്‍ ചൂടു കൂടും പോലും.. അന്റാര്‍ട്ടിക്ക മുഴുവന്‍ കാട് ആയത് കൊണ്ടാവും അവിടെ ഒടുക്കത്തെ തണുപ്പ്..   ഒക്കെ തട്ടിപ്പാന്നെ!!..   എല്ലാ അവനേം തല്ലിക്കൊന്നു തെമ്മാടിക്കുഴീല്‍ തട്ടണം.
             പിന്നെ, പരിസ്ഥിതിയെ ഒലത്തുക ഭൂമിയെ രക്ഷിക്കുകഎന്നൊക്കെ ഡയലോഗ് വിട്ടു കുറെ ന്യൂ ജനറേഷന്‍ ഗ്രീന്‍ ആക്ടിവിസ്റ്റ്കള്‍ ഇറങ്ങീട്ടുണ്ട്.. ലവന്മാര്‍ ശ്രദ്ധിക്കാനായി- നമ്മടെ പിള്ളേരുടെ ഒരു സൈബര്‍ വിംഗ് എല്ലാ ജയിലുകളിലും സജീവമായിട്ടുണ്ട്. പ്രത്യേകിച്ചും കോഴിക്കോട്ട്. നിന്റെയൊക്കെ സോഷ്യല്‍ മീഡിയയിലെ ഓരോ ചലനവും ഈ ഗടികള്‍ സ്കെച് ചെയ്യുന്നുണ്ട്.   ഇനി എഫ്ബിലും വാട്സ് ആപ്പിലും ഒക്കെ പരിസ്ഥിതിയെ സ്നേഹിക്കുമ്പോ സൂക്ഷിച്ചാ നെനക്കൊക്കെ കൊള്ളാം.  ആവശ്യത്തിന് പരിസ്ഥിതിയെ ഒക്കെ  പാര്‍ട്ടി വേണ്ടപോലെ സംരക്ഷിചോളും. പിന്നേം എന്തേലും കുറവ്‌ ഉണ്ടെന്നു തോന്നിയാല്‍ ബാക്കി സഭയും സംരക്ഷിക്കും..   ചുമ്മാ പിള്ളേര്‍ക്ക്‌ പണി ഒണ്ടാക്കി വെയ്ക്കല്ല്..  അടുത്ത തവണ 51 തുന്നിക്കെട്ടില്‍ നിന്നുവെന്നു വരില്ല.. അല്ല പിന്നെ!!               
         

        

Monday, November 4, 2013

ആ വള്ളംകളി മാഞ്ഞുപോയി !


           മൂന്ന് നാല് ദിവസങ്ങള്‍ പിന്നിടുന്ന ' ശ്വേതാംബര നിര്‍വേദ'ത്തിന്‌ ഒടുവില്‍ തിരശീല വീഴുകയാണ്.  സോഷ്യല്‍ മീഡിയ പ്രതികരണ തൊഴിലാളികള്‍ക്കും മെയിന്‍ സ്ട്രീം മീഡിയ സദാചാര പാലകര്‍ക്കും ഇനി അല്‍പ്പം വിശ്രമം ആവാം - കുറഞ്ഞത് അടുത്ത വിവാദത്തിന്റെ കല്ല്‌ വീഴും വരെയെങ്കിലും. പ്രായം കൂടും തോറും വീര്യം കൂടുന്ന ജെനുസ്‌ എന്നാണു രാഷ്ട്രീയക്കാരെപ്പറ്റി കേട്ടുപഴകിയ ഒരു വിശേഷണം. പ്രത്യേകിച്ചും  കൊണ്ഗ്രസ്സുകാരുടെ കാര്യമാവുമ്പോള്‍ പറയേണ്ടതുമില്ല.   ന്യൂ ജനറേഷന്‍ വസന്തം ഒരു ബീപ് ശബ്ദത്തോടെ പൂത്തുലയുന്ന  ഈ ഫ്രീക്ക് കാലത്തിലും പെണ്‍വിഷയത്തില്‍  ഏതു ജനറെഷനെക്കാളും 'വര്‍ദ്ധിതവീര്യ'ത്തോടെ  ഒരു വള്ളപ്പാടു മുന്നില്‍ താന്‍ ഉണ്ടാകും എന്ന്    കൊല്ലം വള്ളം കളിയോടെ പീതാംബരക്കുറുപ്പ്‌ തെളിയിച്ചു കഴിഞ്ഞു. 
                    തന്റെ പ്രസവം മൂവി കാമറകള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കുകയും അഭിനയ രംഗത്ത്‌ പുത്തന്‍ പ്രവണതകള്‍ക്ക് പാത വെട്ടിത്തെളിക്കുകയും ചെയ്ത,   അങ്ങനെ മലയാള സിനിമാ രംഗത്ത്‌ ഏറ്റവും ബോള്‍ഡ്‌ ആയ നടി എന്ന് പേരെടുത്ത  (ഇതിനു ബോള്‍ഡ്‌നെസ് എന്ന് തന്നെയാണോ പറയേണ്ടത്‌ എന്നതിനെപ്പറ്റി ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്) ശ്രീമതി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമിച്ച പീതാംബരക്കുറുപ്പിന് ഇതിനോടകം തന്നെ കാപ്പിറ്റല്‍ പണിഷ്മെന്റ് കിട്ടിയ ഒരു പ്രതീതി ആണ്.  സോഷ്യല്‍ മീഡിയയിലെ ന്യായാധിപന്മാര്‍ ഇതിനോടകം തന്നെ ടിയാനെ ഒരു നൂറ്റൊന്നു തവണ എങ്കിലും കഴുവേറ്റുകയും ചാണക വെള്ളത്തില്‍ കുളിപ്പിച്ച് കിടത്തുകയും ചെയ്തിട്ടുണ്ട്‌. സമീപ കാലത്ത്‌ ഇതുപോലെ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ ജോസ്‌ തെറ്റയില്‍ മാത്രമായിരിക്കും.  
   എല്ലായ്പ്പോഴും ഇരയുടെ ഒപ്പം മാത്രം ഓടുകയും വേട്ടക്കാരനെ പുലഭ്യം പറയുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നും ഒരു ട്വിസ്റ്റ്‌  മേല്പറഞ്ഞ രണ്ടു സംഭവങ്ങളിലും ഉണ്ടായിട്ടുണ്ട്.  ഒരു ഗര്‍ഭ നിരോധന ഉറയുടെ പരസ്യ മോഡല്‍ ആയി അഭിനയ രംഗത്തേയ്ക്ക് കടന്നു വരികയും  പിന്നീട് ഐറ്റം ഡാന്‍സ് കളും  ലൈംഗിക അതിപ്രസരം നിറഞ്ഞ ഇക്കിളി  റോളുകളും  കൈകാര്യം ചെയ്ത്‌  മലയാള സിനിമ  രംഗത്ത്‌ ചുവടുറപ്പിക്കുകയും ചെയ്ത  ശ്വേതയ്ക്ക് അങ്ങനെ തന്നെ വരണം എന്നു വാദിക്കുന്ന ഒരു കൂട്ടം ആളുകളെയും ഇതിനിടെ കാണാന്‍ സാധിച്ചു. സ്വന്തം പ്രസവം പോലും കാമറയ്ക്ക് മുന്നില്‍ തുറന്നു വച്ച ശ്വേതയ്ക്ക്, ഇപ്പോള്‍ പീതാംബരക്കുറുപ്പ്‌  അറിഞ്ഞോ അറിയാതെയോ ഒന്ന് തൊട്ടപ്പോള്‍ ഈക്കണ്ട കോലാഹലം ഒക്കെ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നാണ് അവരുടെ വാദം.   ഒരു സ്ത്രീ - അവള്‍ എത്ര മോശക്കാരിയോ ഒരു പ്രോസ്ടിടുറ്റ്‌ തന്നെയോ ആയിക്കൊള്ളട്ടെ , അനുവാദം കൂടാതെ അവരുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ  സ്പര്‍ശിക്കുന്നതിനെ ഇന്ത്യന്‍ പീനല്‍ കോട് പ്രകാരം നിര്‍വചിക്കുക പീഡനം എന്ന് തന്നെയാണ്.  ഈയൊരു സിമ്പിള്‍ ലോജിക്‌ ആണ് പലപ്പോഴും നാം മിസ്സ്‌ ചെയ്യുക. 


    വെള്ളിത്തിരയിലെ രതിച്ചേച്ചി എന്ന കഥാപാത്രത്തെയും ശ്വേതാമേനോന്‍ എന്ന  അഭിനേത്രിയെയും  വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നയിടത്താണ് പീതാംബരക്കുറുപ്പിന്റ ചുവടു പിഴച്ചത് . കുറുപ്പിന് മാത്രമല്ല ഇവിടുത്തെ പല പ്രതികരണ തൊഴിലാളികള്‍ക്കും തെറ്റ് പറ്റുന്നത് ഈ തിരിച്ചറിവ് നഷ്ടമാവുമ്പോളാണ്.  സ്ത്രീയെ ഒരു ലൈംഗീക ഉപകരണം അഥവാ സൊ കോള്‍ഡ്‌ 'ചരക്ക്‌' മാത്രമായി കാണുകയും അവളെ ഒരു ബഹുമാനം അര്‍ഹിക്കുന്ന വ്യക്തി ആയി കാണുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നിടത്ത് നിന്നാണ്  എല്ലാ പീഡന കഥകളുടെയും ബീജോവാപം.   പലരും മലര്‍ന്നുകിടന്നു തുപ്പുന്നതു പോലെ ഇത് ഇവിടത്തെ മലയാളി സമൂഹം മാത്രം നേരിടുന്ന പ്രശ്നം അല്ല. ആഗോള -കച്ചവടവല്‍ക്കരണ  സംസ്കാരങ്ങള്‍   അതിന്റെ പുത്തന്‍ കോര്‍പ്പറേറ്റ്  മാനങ്ങള്‍ തേടുമ്പോഴും  സ്ത്രീ ശരീരം  അന്നും ഇന്നും വിപണനത്തിന്റെ  ലാഭ നഷ്ടക്കണക്കുകള്‍ നിര്‍ണയിക്കുന്ന ഒരു ഐറ്റം പീസ്‌ മാത്രമായി ലേലത്തിനു വെയ്ക്കപ്പെട്ടിരിക്കുന്ന കാഴ്ചകള്‍ നാം നിത്യേന കാണുന്നതാണ് .   എലൈറ്റ്‌ ക്ലാസ്‌ പ്രൈസ്‌ ടാഗുകള്‍ കഴുത്തില്‍ ചാര്‍ത്തി ബികിനിയിലും ടു പീസിലും സ്ത്രീത്വത്തിന്റെ പുരോഗമന മാനങ്ങള്‍ അഭിമാനത്തോടെ കാഴ്ച്ചവെയ്ക്കുമ്പോള്‍  തങ്ങള്‍ 'ആറ്റന്‍ ചരക്കുകള്‍' ആയി സ്വയം അവരോധിക്കുകയാണ് എന്ന സത്യം ഇവിടത്തെ പല സ്ത്രീ വിമോചന വാദികളും  മറന്നു പോകുകയോ അറിയാത്തതായി ഭാവിക്കുകയോ ആണ് പതിവ്‌ .
           ഒരു വ്യാഴവട്ടക്കാലം കൊണ്ട് സ്ത്രീ സമൂഹത്തിന്റെ അഭിമാനവും യശസ്സും ഉയര്‍ത്താനും മാതൃത്വത്തിന്റെ മഹിമയെ വാനോളമെത്തിക്കാനും  തനിയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന്  സ്വയം അവകാശപ്പെടുന്ന ശ്വേതമേനോന്‍, പ്രേഷക മനസുകളില്‍പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്  വെറും ഒരു മൂന്നാം കിട 'ചരക്ക്‌' മാത്രമായിട്ടാണ് എങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്ക്‌ പൂര്‍ണമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വേണ്ടത്ര വൈകാരിക-ലൈംഗിക പക്വത നേടിയിട്ടില്ലാത്ത ഒരു സമൂഹത്തെ, അതിന്റെ ബലഹീനതകള്‍ മുതലെടുത്ത്‌ ബോക്സ് ഓഫീസുകള്‍ നിറയ്ക്കുകയും നിത്യ ഹരിത ഹിറ്റുകള്‍ തീര്തതിന്റെ നിര്‍വൃതിയില്‍ സ്വയം മതിമറക്കുകയും ചെയ്യന്ന നവ യുഗ വ്യാപാരികള്‍ക്ക്‌ ഒരു നല്ല നമസ്കാരം പറയാതെ തരമില്ല.   

              എന്തൊക്കെയോ തിരിച്ചറിവുകളുടെയോ വെളിപാടുകളുടെയോ വെളിച്ചത്തില്‍ കുറുപ്പിനെതിരായ പരാതിയും പിന്‍വലിച്ച് ശ്വേത  അണിയറയിലേയ്ക്ക്‌ മറയുമ്പോള്‍  ശവമായത്  പവനായിയാണോ കുറുപ്പാണോ അതോ ന്യൂസ് ഡസ്കുകളില്‍ ചെരിന്ക് കിടന്നു ലൈവ് വിചാരണകള്‍ നടത്തിയ സോമന്മാരാണോ എന്ന സംശയം ബാക്കി. 'തെറ്റ് പറ്റുന്നത് മാനുഷികമാണ് , ക്ഷമിക്കുന്നത് ദൈവികവും' എന്ന മഹത് വചനം വേണമെങ്കില്‍ ഒരു ശിക്ഷയായി പീതാംബരക്കുറുപ്പിന് ഇമ്പോസിഷന്‍ കൊടുക്കാം.  ഇതൊക്കെ കാണാനും കേള്‍ക്കാനും വിഡ്ഢികളാകാനും  മാത്രം  വിധിക്കപ്പെട്ടവര്‍ക്ക്   വേണമെങ്കില്‍ ഒരു വഞ്ചിപ്പാട്ടിന്റെയോ താരാട്ട് പാട്ടിന്റെയോ  ഈരടികള്‍ ഏറ്റു പാടാം .
        തൊട്ടറിഞ്ഞ അനുഭവത്തിന്റെ പുത്തന്‍ പാഠങ്ങളുമായി കുറുപ്പദ്ദേഹത്തിനു ഇനിയും പാരല്മെന്റിലെയ്ക്ക് ധൈര്യമായി യാത്രയാകാം. രാജ്യത്ത്‌ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്തക്കെതിരെ ലോക്സഭയില്‍ ശബ്ദമുയര്ത്താം. വേണമെങ്കില്‍ ഒഴിവു സമയം കിട്ടുമ്പോള്‍ തന്റെ പിതൃതുല്യമായ വാല്‍സല്യം തെറ്റിധരിക്കപ്പെട്ടതിന്റെ  വേദനയില്‍  രണ്ടു തുള്ളി കണ്ണീര്‍  ചേര്‍ത്ത്  'ഞാന്‍ കണ്ട ശ്വേത' എന്ന പേരില്‍ ഒരു ആത്മകഥാ കുറിപ്പുകള്‍  പുറത്തിറക്കുകയുമാവാം . 

Monday, October 28, 2013

ഇത് പാര്‍ട്ടി വക കല്ല്‌ അല്ല, പാര്‍ട്ടിയുടെ കല്ല്‌ ഇങ്ങനെയല്ല


                   കേരള മുഖ്യമന്ത്രിക്കെതിരായി സി പി എം നയിച്ചു കൊണ്ടിരുന്ന ഐതിഹാസിക സമരം  അതിന്റെ നാള്‍വഴി പുസ്തകത്തില്‍  ചോര പൊടിയുന്ന മറ്റൊരു എട് കൂടി എഴുതിച്ചേര്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കേരളം കണ്ടത് .  പ്രതിപക്ഷ സമരത്തില്‍ നട്ടം തിരിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക്  അക്ഷരാര്‍ഥത്തില്‍ മറ്റൊരു കാരുണ്യ ലോട്ടറി തന്നെയാണ് ഇന്നലെ അടിച്ചത് എന്ന് വേണം പറയാന്‍.  വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവന്നിരുന്ന ആ കാറ്റിന് ഇപ്പോള്‍ സഹതാപത്തിന്റെ മണം ആണെന്നു പിണറായിയും കൂട്ടരും അല്പം ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്.  ആ കാറ്റ് താമസിയാതെ തെക്കന്‍ കേരളത്തിലേയ്ക്ക് വ്യാപിക്കുമോ, അങ്ങനെ വ്യാപിച്ചാല്‍ പണി പാലും വെള്ളത്തിലാണോ അതോ റേഷന്‍ മണ്ണെണ്ണയിലാണോ കിട്ടുക എന്നിങ്ങനെയുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ ഇടത് നേതൃത്വം.   


      സമാധാനത്തിന്റെയും ശാന്തിയുടെയും  കാവല്‍ദൂതരായ  സിപിഎം -നെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത് കടുത്ത അനീതിയാണ് , ക്രൂരതയാണ് , സര്‍വോപരി അപലപിക്കപ്പെടെണ്ടതാണ്. ഈ  കാര്യത്തില്‍ അരിയാഹാരം കഴിയ്ക്കുന്ന ആര്‍ക്കും സംശയത്തിനു ഇട ഉണ്ടാവേണ്ടതില്ല.  അന്‍പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയം , മാര്‍ക്സിസ്റ്റ്‌ ഭീകരത എന്നിങ്ങനെ പാടിപ്പതിഞ്ഞ ക്ലിഷേകള്‍  ഒക്കെ പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സൃഷ്ടി ആണ്‌ എന്ന സത്യം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. അത് ഇനിയും ബോധ്യപ്പെടാത്തവര്‍ ദേശാഭിമാനി വായിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  
     ചാണ്ടി - രമേശ്‌ ഗ്രൂപ്പ് വഴക്ക് ആണ് മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള അക്രമത്തിനു പിന്നില്‍ എന്നു സംഭവം നടക്കുന്നതിനു അഞ്ച് മിനിറ്റ്‌ മുന്നേ തന്നെ ജയരാജന്‍ സഘാവും പിന്നാലെ പിണറായി സഘാവും ആണയിട്ടു വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സിപിഎം - നെ സംശയിക്കേണ്ടതില്ല. ഇനി ഇതൊന്നും പോരെങ്കില്‍, ചാലക്കുടിയില്‍ നിന്നെത്തിയതും താലിബാനുമായി ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്നതുമായ ഒരു കൊട്ടേഷന്‍ സംഘമാണ് ചാണ്ടിക്കെതിരായ ഓപറേഷന്‍ നടത്തിയതെന്ന് പാര്‍ട്ടിയുടെ ഉന്നത തല അന്വേഷണ വൃത്തങ്ങള്‍ ഇന്ന് രാവിലെ വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ അന്വേഷണം എന്നാല്‍ സിബിഐയെ കടത്തിവെട്ടുന്നതാണെന്നു കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. മുഖ്യന്റെ നെറ്റിയിലെ മുറിവിന്റെ ആഴം, പാഞ്ഞു പോയ കല്ലിന്റെ ആക്സിലറേഷന്‍, വെലോസിടി ഇവയൊക്കെ വിശകലനം ചെയ്തു കൃത്യമായി പ്രതികളെ പിടിച്ചു മുന്നില്‍ ഇട്ടുതരും പാര്‍ട്ടിയുടെ മിടുക്കരായ അന്വേഷകര്‍. (എന്ന് കരുതി ചാണ്ടിയുടെ പോലിസ്‌ ഇതിനു ഫീസ്‌ ഒന്നും തരേണ്ട, കേട്ടോ. തികച്ചും ഫ്രീ ആണ്. കേരള പോലീസിനു ഒരു കൈസഹായം ഇരിക്കട്ടെ എന്ന് മാത്രമേ കരുതിയിട്ടുള്ളൂ) ഈ രീതിയിലൊരു ശാസ്ത്രീയ  വിശകലനം നടത്തിയപ്പോഴാണ് ആ സത്യം വെളിവായത്‌! - ' ഇത് പാര്‍ട്ടി വക കല്ല്‌ അല്ല, പാര്‍ട്ടിയുടെ കല്ല്‌ ഇങ്ങനെയല്ല ' .   വെറ്റിലയില്‍ തെളിയുന്ന ദൃശ്യങ്ങളും പാര്‍ട്ടി വക ചാത്തന്മാരുടെ മുഖലക്ഷണങ്ങളും ശരിയാണെങ്ങില്‍, മദ്ധ്യകേരളത്തില്‍ ചാലക്കുടി എന്നൊരു ഗ്രാമത്തില്‍ നിന്നാണ് കല്ലിന്റെ പ്രഭവ കേന്ദ്രം. ഇത്ര ഭയങ്കര കണ്ടുപിടുത്തങ്ങള്‍ നടത്തിയ പാര്‍ടിയെ അനുമോദിചില്ലെങ്കില്‍ വേണ്ട, (പാര്‍ട്ടിയ്ക്ക് അത്തരം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ ഒന്നും ഇല്ല) പകരം നിരപരാധികള്‍ ആയ പാര്‍ട്ടി അണികളെ പിടിച്ച് അകത്തിടുന്നത് നന്ദികേടല്ലാതെ മറ്റെന്താണ് ?. 
           അല്ലെങ്കിലും   സിപിഎം എന്നെങ്കിലും അക്രമത്തെ പിന്തുണചിട്ടുണ്ടോ?. അഹിംസയുടെയും സത്യഗ്രഹതിന്റെയും പൈതൃകം അവകാശപ്പെടുന്നത് ഇവിടത്തെ  കൊണ്ഗ്രസ് കൊഞ്ഞാണന്മാര്‍ ആണെങ്കിലും   വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ ഗാന്ധിജിയുടെ ചുവടുകള്‍ പിന്തുടരുന്നത് സിപിഎം മാത്രമാണ്. 
        ശാന്തി സന്ദേശത്തിന്റെ പൂങ്കാവനങ്ങളാണ് കണ്ണൂരില്‍ പാര്ട്ടിഗ്രാമങ്ങളിലൂടെ വിഭാവനംചെയ്യുന്നത്. അവിടങ്ങളില്‍ കള്ളമില്ല, ചതിയില്ല, അക്രമമില്ല, പകയില്ല. അക്ഷരാര്‍ഥത്തില്‍ മാവേലി നാട്.  ഇത്തരം മാവേലി നാടുകള്‍ കുട്ടിച്ചോറാക്കാന്‍  അസൂയ പൂണ്ട  കോണ്‍ഗ്രസ്  - ബിജെപി കിങ്കരന്മാര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പാര്‍ട്ടിയിലെ ചില കുലംകുത്തികള്‍  ടിയാന്മാര്‍ക്ക് ചൂട്ട് പിടിചിട്ടുമുണ്ട് . പക്ഷെ , ഇവരോടൊന്നും പാര്‍ട്ടിയ്ക്ക് പകയോ ദ്വേഷ്യമോ ഉണ്ടാവാറില്ല. അങ്ങനെ ദ്വേഷ്യപ്പെടാന്‍ പാര്ട്ടിക്കാവുമോ. അവരെ പാര്‍ടി സമാധാനത്തിന്റെ ഭാഷയില്‍ പുഞ്ചിരിച്ചുകൊണ്ട് ഉപദേശിക്കും, അത്രമാത്രം. പാര്‍ട്ടിയുടെ ഉപദേശങ്ങള്‍  ധിക്കരിക്കുന്നവരുടെ ശിരസ്സില്‍ ദൈവകോപം ഇടിത്തീ പോലെ ഭവിക്കും. ടിപിയുടെ കാര്യത്തില്‍ സംഭവിച്ചത്‌ ഇതാണ് . ഇത്തരം ദുരന്തങ്ങള്‍  ഒഴിവാകണേ എന്ന് പേരുകേട്ട അമ്പലങ്ങളില്‍ പൂജ കഴിച്ചും പള്ളികളില്‍ നൊവേന ചൊല്ലിച്ചും  തലമുതിര്‍ന്ന നേതാക്കന്മാര്‍ ദൈവത്തോട് റിക്വസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ , പലപ്പോഴും പണ്ടാരക്കലിപ്പില്‍ ആയ ദൈവം ഇതൊന്നും മുഖവിലയ്ക്കെടുക്കാറില്ല. ഒടുക്കം പഴി കേള്‍ക്കേണ്ടി വരുന്നതോ , പാവം പാര്‍ട്ടിയും അണികളും!.  ദൈവത്തിന്റെ ഇമ്മാതിരിയുള്ള കളികള്‍ ആണോ ചാലക്കുടിയില്‍ നിന്നും അക്രമി സംഘത്തെ കണ്ണൂരിലെയ്ക് ഇളക്കിവിട്ടത് എന്നുള്ള ഒരു സംശയം പാര്‍ട്ടിയ്ക്ക് ഇല്ലാതില്ല.   ഇക്കാര്യത്തില്‍ പാര്‍ട്ടി ദൈവത്തോടു എക്സ്പ്ളനേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . 

    തൃശ്ശൂര്‍ വെടിക്കെട്ടിന് ഏഴു നിലയില്‍ പൊട്ടുന്ന അമിട്ട് പോലെ പൊട്ടിയ പാര്‍ട്ടിയുടെ സമരങ്ങളെ ഓര്‍ത്ത് ദുഖാര്തരായ ഏതോ വിവരം കേട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് അക്രമത്തിനു പിന്നില്‍ എന്ന് പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ മുക്രയിടുന്നുണ്ട് .  ഇതൊന്നും  പ്രബുദ്ധ കേരളം വകവെയ്ക്കില്ല. കണ്ണില്‍ കൊള്ളേണ്ടത് പുരികത്തില്‍ തട്ടി പോയല്ലോ എന്നാശ്വസിക്കുകയും,  ചെയ്തു പോയ തെറ്റുകള്‍ക്ക് പാര്‍ട്ടിയോടും ദൈവത്തോടും മാപ്പിരക്കുകയുമാണ്  മുഖ്യമന്ത്രി  ചെയ്യേണ്ടത്‌. അതിനു പകരം 'ജന സമ്പര്‍ക്ക പരിപാടി' എന്നൊരു ഉഡായിപ്പ് പരിപാടിയുമായി ഇനിയും കണ്ണൂരിലേയ്ക്ക്‌ ഒരു വരവ് കൂടി വരേണ്ടി വരും എന്നൊരു ഭീഷണിയാണ് മുഖ്യമന്ത്രി  നടത്തിയത്‌. ഇത് തികഞ്ഞ അഹങ്കാരമല്ലാതെ മറ്റൊന്നല്ല. ആവശ്യത്തിനുള്ള സമ്പര്‍ക്ക പരിപാടി ഒക്കെ പാര്‍ട്ടി നേരിട്ട് നടത്തുന്നുണ്ട്. അല്ലെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് എന്ത് പരാതി! എന്ത് സങ്കടങ്ങള്‍ !. 
പാര്‍ട്ടിഗ്രാമങ്ങള്‍ കുട്ടിച്ചോര്‍ ആക്കാനുള്ള മുഖ്യന്റെ അടവ്‌ നയം മാത്രമാണ് ഈ സമ്പര്‍ക്ക പരിപാടിയ്ക്ക് പിന്നില്‍ .   കാവ് തീണ്ടിയാലും പാര്‍ടി ഗ്രാമങ്ങള്‍ തീണ്ടിയാലും ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒരേപോലെ ഭീകരമാണ് .  സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!. അത്ര തന്നെ !

          അനുഭവങ്ങളില്‍ നിന്നും ഒരു കോപ്പും പഠിക്കാതെ വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ കാട്ടാനുള്ള അവകാശം പാര്‍ട്ടിയ്ക്ക് മാത്രമേ ഉള്ളൂ.    മുഖ്യമന്ത്രിയായാലും ശരി ഹൈകോടതി ജഡ്ജി ആയാലും ശരി , പാര്‍ട്ടിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ എതിരായ കളികള്‍ തല്‍ക്കാലം കോള്‍ഡ്‌ സ്റ്റോരെജില്‍ വെയ്ക്കുന്നതായിരിക്കും നല്ലത് . മന്ത്രിയ്ക്കും ജട്ജിയ്ക്കും  നല്ലബുദ്ധി തോന്നണെ എന്ന് മാത്രമാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. മറിച്ചാണെങ്കില്‍,    ദൈവ കോപത്തിന്റെ അന്‍പത്തൊന്നു തലങ്ങള്‍ കമ്പനി കാണാനിരിക്കുന്നതെ ഉള്ളൂ.   


                                  

   
    

Thursday, March 28, 2013

വേദനയുടെ പാരമ്യത്തില്‍ നിന്നും മഹത്വത്തിലെയ്ക്ക് ..

             " സ്നേഹിതന് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല "  
 
                                                                                                          (യോഹ : 15 .13)
    ഒരേ തരംഗ ദൈര്‍ഘ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കിടയിലാണ്  ഗാഡമായ സുഹൃത്ത് ബന്ധങ്ങള്‍ രൂപപ്പെടാറുള്ളത് എന്നൊരു തിയറി കേട്ടിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട്,  എത്രത്തോളം  വാസ്തവമാണിതെന്ന്. അല്ലെങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് നൂറുകണക്കിന് സൌഹൃദങ്ങള്‍ ഓഫ്‌ലൈന്‍ ആയും,  അതിന്റെ പതിന്മടങ്ങ് ഓണ്‍ലൈന്‍ ആയും കാത്തുസൂക്ഷിക്കുന്ന ഈ സൈബര്‍ കാലത്തും   നമ്മുടെ  ഹൃദയത്തെ സ്പര്‍ശിക്കുന്ന ബന്ധങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമായിത്തീരുന്നത്?.  അതെ, ബന്ധങ്ങള്‍ ഹൃദയത്തോട് ഒട്ടിനില്‍ക്കണം എങ്കില്‍ അങ്ങനെ ഒട്ടിച്ചേരുന്ന ഹൃദയങ്ങള്‍ തമ്മില്‍  പരസ്പരപൂരകങ്ങള്‍ ആയ, അതുമല്ലെങ്കില്‍ അനന്യം എന്ന് തോന്നാവുന്ന  എന്തോ ഒന്ന് തീര്‍ച്ചയായും ഉണ്ടാകണം.   അവിടെ മാത്രമേ പരസ്പരം മനസിലാക്കല്‍ സംഭവിക്കുന്നുള്ളൂ.   
     ഇത്തരത്തിലുള്ള സൌഹൃദങ്ങളും ബന്ധങ്ങളുമൊക്കെയാണ്  നിര്‍ണായകമായ ഘട്ടങ്ങളില്‍ ജീവിതത്തില്‍ വെളിച്ചമായിത്തീരുക. സ്നേഹിതര്‍ക്കു വേണ്ടി  സ്വയം ബലിയായിത്തീര്‍ന്ന ജഗത്‌ ഗുരുവിന്റെ കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നതിതാണ്  - എന്നെ മറ്റാരെക്കാളും മനസിലാക്കാന്‍ അവനേ കഴിയൂ.. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒന്നുമില്ലായ്മയുറെയും ദു:ഖങ്ങളുടെയും പാരമ്യമറിഞ്ഞവന് എന്റെ കുഞ്ഞു കുഞ്ഞു വേദനകളും ഇത്തിരിയില്ലാത്ത ദു:ഖങ്ങളും മനസിലാക്കാന്‍ എന്താണ് തടസ്സമാകുക!.


             സത്യത്തില്‍ എന്താണ് അവന്റെ ജീവിതം മുഴുവന്‍?.. വേദനകള്‍ അല്ലാതെ?.. ഈച്ചയും കൊതുകും ആര്‍ക്കുന്ന ഒരു കന്നുകാലിക്കൂട്ടില്‍ ആണ് അവന്‍ പിറന്നു വീണത്‌. ജനനം തന്നെ മരണത്തിന്റെ വാള്‍മുനയില്‍, ജീവനെ പ്രതി അന്യനാട്ടിലേയ്ക്ക് പലായനം, അന്യ നാട്ടില്‍ പ്രവാസിയായുള്ള ജീവിതം,  30 വര്‍ഷത്തെ അജ്ഞാത വാസം, കുരുവികള്‍ക്ക് കൂടുകളും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍ സ്വന്തം എന്ന് പറയാന്‍ ഒരു കൂര പോലും ഇല്ലായിരുന്നു അവന്. അന്തിയുറങ്ങാന്‍ വഞ്ചിയുടെ അമരങ്ങള്‍. ചങ്ങാതികളായി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട കുറെ ചുങ്കക്കാരും മുക്കുവരും, കല്ലെറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വദേശവാസികള്‍.
        അത്ഭുതങ്ങളുടെ നിറപ്പകിട്ടുകളും  കുട്ടകള്‍ നിറയുന്ന അപ്പങ്ങളും പ്രതീക്ഷിച്ച്  അവന്റെ പിന്നാലെ വഞ്ചിയേറി പുറപ്പെടുന്ന  ബഹുഭൂരിപക്ഷത്തില്‍ നിന്നും ഒരു കല്ലേറ് ദൂരം  പിന്നിടുമ്പോള്‍, രക്തം ഇറ്റുവീഴുന്ന, ഹൃദയ നൊമ്പരങ്ങളുടെ ഗെത്സമെനില്‍ അവനും ഒറ്റപ്പെടുകയാണ്. ഏറ്റം പ്രിയപ്പെട്ടവര്‍ക്ക് പോലും അവനെ മനസിലാക്കാനാവുന്നില്ല. ഏകാന്തതയുടെ തുരുത്തുകളില്‍ ഒറ്റപ്പെടുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കാറുണ്ട്, അവനോളം ഏകാന്തതയും ഒറ്റപ്പെടലും  അനുഭവിച്ചവര്‍ വേറെ ആരുണ്ട്‌?. 30 വെള്ളിക്കാശിനു ഒറ്റുകൊടുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രിയസ്നേഹിതര്‍, നിഷേധിക്കപ്പെടുന്ന നീതി,   മരണം  ഏറ്റവും ദയനീയമാം വിധം ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ ഒരു മരക്കുരിശില്‍  തൂങ്ങി - അതെ,  അവന്‍ വേദനകളുടെ തികവാര്‍ന്ന മനുഷ്യന്‍.
             ഒരു കൂട്ടം  പാവപ്പെട്ട മനുഷ്യരോടു അലിവിന്റെ, കരുണയുടെ സുവിശേഷം പ്രസംഗിച്ച നസ്രായന്‍ തച്ചനെ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കാനാവുക?. 'നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ' എന്ന വചനങ്ങള്‍ക്ക്‌ മുന്നില്‍ കാല്‍ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ടു തലതാഴ്ത്തി മടങ്ങിയ ഒരു സമൂഹത്തിനു മുന്നില്‍ 'എന്നില്‍ കുറ്റം ആരോപിക്കാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?' എന്ന് ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്ന ആ യുവാവിനെ എങ്ങനെയാണ് ആരാധനയോടെയും അസൂയയോടെയുമല്ലാതെ  നോക്കിക്കാണാനാവുക?..     
        പടവെട്ടിയും അങ്കം ജയിച്ചും ലോകം കീഴടക്കിക്കഴിഞ്ഞ ചക്രവര്‍ത്തിമാരെയും യുധവീരന്മാരെയുമൊക്കെ നിഷ്പ്രഭരാക്കി ഈ തച്ചന്‍ ചരിത്രത്തെ തന്നെ രണ്ടായി കീറിമുറിക്കുമ്പോള്‍    തോറ്റു കൊടുക്കുന്നതിലും ഒരു വിജയം ഉണ്ടെന്ന് ലോകം അല്ഭുതത്തോടെ മനസിലാക്കുകയാണ്. വില്ലന്മാരെ പപ്പടം പോലെ പൊടിച്ച്‌ , കോട്ടകൊത്തളങ്ങള്‍ അഗ്നിക്കിരയാക്കി സ്ലോ മോഷനില്‍ നടന്നു വരുന്ന പരമ്പരാഗത ഹീറോകളില്‍ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് സ്വയം തോറ്റുകൊടുക്കുന്ന, ഭൂമിയെക്കാളും താഴ്ന്നു കൊടുക്കുന്ന, ഇടത്തെ കരണത്ത് അടിച്ചവര്‍ക്ക് വലതു കാരണം കൂടി കാണിച്ചുകൊടുക്കുന്ന ഒരു പുത്തന്‍ ജെനുസ്‌ ഹീറോയിസമാണ്. 
             പറഞ്ഞതൊന്നും  പാഴ്വാക്കാകാതെ  സ്വജീവിതത്തിലൂടെ നിറവേറ്റിയവനാണ്  അവന്‍. പുതുതലമുറ ക്രിസ്ത്യാനികള്‍ക്ക് അന്യമാകുന്നതും ഈ ഗുണം തന്നെയാണ്. ഒരു ക്രിസ്ത്യാനിയാകുക എന്നത് അത്ര എളുപ്പമല്ല എന്ന സത്യം  ഒരു  നാമമാത്ര ക്രിസ്ത്യാനിയായ ഞാന്‍ ഹൃദയ വേദനയോടെ തിരിച്ചറിയുകയാണ്.  ഈ പീഡാനുഭവ വാരത്തില്‍ അവന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നതും ഇത് തന്നെയാണ്. പറയുന്നതൊന്നും  ചേങ്ങില പോലെ ചിലമ്പുന്ന പാഴ്വാക്കുകള്‍ ആകാതിരിക്കട്ടെ, ദൈവമെ.
              വിശുദ്ധവാരം ഓര്‍മ്മിപ്പിക്കുന്നതിതാണ്, ഈസ്റ്ററിന്റെ മഹിമയിലെയ്ക്ക് പ്രവേശിക്കും മുന്നേ, സ്വയം നുറുങ്ങി ഇല്ലാതായി മറ്റുള്ളവര്‍ക്ക്  ജീവനായി തീരുന്ന ഞെരുക്കത്തിന്റെയും വേദനയുടെയും ഒരു ദു:ഖവെള്ളി  കൂടിയേ തീരൂ.  ഉദാഹരണവും  അവന്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ  - ' ഗോതമ്പ് മണി നിലത്ത് വീണ് അഴിയുന്നുവെങ്കില്‍ അത് നൂറും അറുപതും മേനി ഫലം തരും. ഇല്ലങ്കിലോ  അത്  അതുപടി തന്നെയിരിക്കും '. സ്വയം നുറുങ്ങി ലോകത്തിനു ജീവനായി തീര്ന്നവന്റെ പീഡാനുഭവ - ഉത്ഥാന സ്മരണകളെ ധ്യാനിക്കുന്ന എല്ലാവര്‍ക്കും  അനുഗ്രഹപൂര്‍ണമായ ഒരു വിശുദ്ധ വാരവും  സന്തോഷകരമായ ഒരു ഉയിര്‍പ്പ് തിരുന്നാളും ആശംസിക്കുന്നു...                            
         

Saturday, February 23, 2013

മുനയൊടിയുന്ന മുള്ളുകള്‍ (സീസണ്‍ - 3)

          ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും മുനയൊടിഞ്ഞു പോകുന്നത് മുള്ളിന്റെയാണ്  എന്ന ആ തിരിച്ചറിവ് ഇപ്പോള്‍ കുര്യന്‍ സാറിന് ഉണ്ടായിക്കാണും. തിരിച്ചറിവുകളുടെ  പാരമ്യത്തില്‍ താന്‍ ഒറ്റയ്ക്കല്ല, തുല്ല്യ ദു:ഖിതരായുള്ള മറ്റനേകം മുനയൊടിഞ്ഞ മുള്ളുകള്‍ സ്വന്തം  പാളയത്തില്‍ തന്നെ ചിയേഴ്സ് പറയാന്‍ കൂടെ ഉണ്ടാകും എന്നതാവാം  അദെഹത്തിനു അല്പം എങ്കിലും ആശ്വാസം പകരുന്ന വസ്തുത. മുന്‍പൊരിക്കല്‍ ഐസ്ക്രീം കഴിച്ചു വയറിളക്കം   പിടിപെട്ടവരും  വീമാന യാത്രയില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തി പക്ഷാഘാതം പിടിപെട്ടവരും ഒക്കെ ടി പറഞ്ഞ 'ഇല-മുള്ള്'പരിപ്രേക്ഷ്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

     മാനവികതയുടെ പുരോഗതി അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടുണ്ട് എന്നും സ്തീ - പുരുഷ സമത്വം സിന്ധി പശുവിനെ പോലെ പുല്ലുതിന്നു ആര്‍മാദിച്ചു നടക്കുന്നു എന്നുമൊക്കെ ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ പറയാറുണ്ട്  എങ്കിലും  വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും രണ്ടു കല്ലേറ് ദൂരം അകലെയാണ് എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ തന്നെ എന്താണ് ഇവിടെ ഇപ്പോള്‍ സംഭവിക്കുക?.. ജനറേഷന്‍ വ്യത്യാസങ്ങള്‍ പരണത്ത് വെച്ച് ഒരു സമൂഹം മുഴുവന്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി അലറി വിളിക്കുന്നു.  സ്ത്രീ സ്വാതന്ത്ര്യത്തിനു മേല്‍ തരി മണല്‍ എങ്കിലും വീഴുന്നുണ്ടോ എന്നറിയാന്‍ ഹിഡന്‍ കാമറകളും മറ്റു ആധുനിക സെറ്റ്‌ അപ്പുകളുമായി പാര്‍ട്ടി ഓഫീസുകള്‍ പോലും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. അത്തരത്തില്‍ സ്ത്രീ സ്വാതന്ത്രത്തിനു മേല്‍ മണല്‍ ഇറക്കാന്‍ ശ്രമിച്ച് കാമറയ്ക്ക് മുന്നില്‍ പെട്ടുപോയ  മണല്‍ മാഫിയകളെ കഴുവിലെറ്റാനും കല്ലെറിഞ്ഞു കൊല്ലുവാനുമായി സോഷ്യല്‍ - മുഖ്യധാര - മുഖ്യമല്ലാത്ത ധാര - മാധ്യമങ്ങള്‍ മത്സരിക്കുന്നു. സ്ത്രീ സ്വാതന്ത്ര ധ്വംസനങ്ങളോ അവകാശ ലംഘനങ്ങളോ മറ്റോ ഈ വികസിത സമൂഹത്തില്‍  അരങ്ങേറാറുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എങ്ങനോക്കെയാണ്   എന്നൊക്കെ   ഓണ്‍ ലൈന്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളില്‍ റയിഡ് നടത്തി കണ്ടെത്തുന്ന പ്രായഭേദം ഇല്ലാത്ത ഒരു സദാചാര സേന നമുക്കുണ്ടല്ലോ.  
  'എന്നെ  ഈ  $##%^&$ മോന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചേ ' എന്ന് ഏതെന്കിലും ഒരു പെണ്‍കിടാവ്  ഉറക്കത്തില്‍ എങ്കിലും മൊഴിഞ്ഞു പോയാല്‍ മതി. പോരെ പൂരം ! ഓണ്‍ ലൈന്‍,  ഓഫ്‌ ലൈന്‍ മീഡിയകളില്‍ ടി മോന്‍മാരെ മുക്കാലിയില്‍ കെട്ടി അടിക്കാനും ചൂടുവെള്ളത്തില്‍ മുക്കിപ്പിടിക്കാനും  കോളം കത്തിക്കാനും മേല്പറഞ്ഞ സദാചാര സേന മത്സരിക്കാറുമുണ്ട്‌. പീഡന കൃത്യങ്ങളുടെ വിശദാംശങ്ങള്‍ ഒട്ടും നഷ്ടമാവാതിരിക്കാന്‍ അന്തിപ്പത്രങ്ങള്‍ (ഓണ്‍ലൈന്‍ & ഓഫ്‌ ലൈന്‍ )  ഒന്നുവിടാതെ വായിക്കാറുമുണ്ട് . 'ഞങ്ങളെപ്പോലെ വിശുദ്ധ ജന്മങ്ങളും ഹരിച്ചന്ദ്രന്മാരും മാത്രം വാഴുന്ന ഈ പുരുഷലോകത്തിനു പേര് ദോഷം ഉണ്ടാക്കാന്‍ നീയൊക്കെ ഏതു ചൊവ്വ ഗ്രഹത്തില്‍ നിന്നും അവതരിച്ചു ' എന്ന് ധാര്‍മിക രോഷത്തിന്റെ ഉപ്പും മുളകും ചാലിച്ച് സോഷ്യല്‍ മീഡിയയില്‍ നാമൊക്കെ സദാചാര പ്രസംഗങ്ങളും പൂരപ്പാട്ടുകളും നടത്തുമ്പോള്‍  ഇന്നലെ വൈകിട്ട് കൂടി ഇതുപോലൊരു  പ്രഭാഷണവും കാഴ്ച വെച്ച്  ഉറങ്ങാന്‍ പോയവനാണ് ഇപ്പൊ കുരിശില്‍ മരണം കാത്തു  കിടക്കുന്നത് എന്ന സത്യം മനസ്സില്‍ സൂക്ഷിക്കുന്നത് എല്ലാ സേനാംഗങ്ങള്‍ക്കും   ദഹനത്തിന്  നല്ലതായിരിക്കും.


       നമ്മുടെയൊക്കെ മുന്നില്‍ മാധ്യമങ്ങള്‍ പുരുഷാധിപത്യത്തിന്റെ  ബലിയാടുകളായി കാഴ്ച വെയ്ക്കുന്ന പല ബിംബങ്ങളും  പ്രതിഫലിപ്പിക്കുന്നത് മിക്കവാറും ബിംബങ്ങള്‍ ചുമക്കുന്നവരുടെ   മറ്റുപല താല്പര്യങ്ങളുമാകാം എന്നൊരു സാധ്യത നാമാരും കാര്യമാകാറില്ല. നീലക്കുറിഞ്ഞി പൂക്കുന്ന പോലെ സീസണല്‍ ആഘോഷങ്ങള്‍ മാത്രമായി ഇത്തരം പെരുന്നാളുകളും ഉത്സവങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ നേര്‍ച്ച പെട്ടികളില്‍ കുന്നുകൂടുന്ന കാഴ്ച ദ്രവ്യങ്ങളുടെ കണക്ക്‌ നാമാരും അറിയാറില്ല.   ഇത്തരം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന  ബിംബങ്ങളുടെ പൊയ്മുഖങ്ങള്‍ക്ക് മുന്നില്‍ ചരട് വലിക്കുന്നവരെയും പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. വസ്തുതകളുടെ ആഴങ്ങളില്‍ ഇറങ്ങിചെല്ലാതെ, കാള അവിഹിത ഗര്‍ഭം ധരിച്ചു എന്ന് കേള്‍ക്കുമ്പോഴേ, ഉത്തരവാദികളെ കഴുവിലേറ്റാന്‍   കയറു പിരിച്ച് കാത്തിരിക്കുന്ന വിഡ്ഢികള്‍ ആയിതീരാറുണ്ട് നമ്മള്‍ പലപ്പോഴും. 
 
    നാണം, മാനം, ചാരിത്രം, അഭിമാനം ഇവയൊക്കെ പെണ്ണിനും ആണിനും ഒരുപോലെ ബാധകം ആണ്. അത് അങ്ങനെ അല്ല എന്നു വിളിച്ചു കൂവുന്നവര്‍ വര്‍ത്തമാന ലോകത്തിന്റെ ഭിത്തിയില്‍ എഴുതി വെച്ച ഏറ്റവും മോശം അശ്ലീലങ്ങളില്‍ ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു. ഇത്തരത്തില്‍ ബോധപൂര്‍വം ക്രിയേറ്റ്‌ ചെയ്യപ്പെട്ട അനേകം ക്ലീഷേകള്‍ ഉണ്ട് ഇന്ന് നമുക്കിടയില്‍. അതുകൊണ്ടാണ് പൊതുനിരത്തില്‍ ഗുണ്ടായിസം കാട്ടുന്നത് പുരുഷന്മാര്‍ ആണ് എങ്കില്‍ അവര്‍ പോലിസിന്റെ കൂമ്പിനിടിയും പുലയാട്ടും ഏറ്റുവാങ്ങുന്നതും ഇതേ കൃത്യം ചെയ്യുന്ന സ്ത്രീകളെ പട്ടും വളയും പൂമാലയും  കാത്തിരിക്കുന്നതും.  ഇതുകൊണ്ടാണ്  മദ്യപാനവും  പുകവലിയുമൊക്കെ  പുരുഷന്മാര്‍ക്ക്  വെറും  ദു:ശ്ശീലവും  സ്ത്രീകള്‍ക്ക്‌  ഇവ   സമത്വത്തിന്റെ  പറുദീസയിലെയ്ക്കുള്ള ചവിട്ടുപടികളും ഒക്കെയായി മീഡിയകളില്‍ ചിത്രീകരിക്കപ്പെടുന്നത്. ഇതുകൊണ്ടാണ്  ലോകത്തിന്റെ ഇങ്ങേ കോണില്‍ മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി ഒരുകൂട്ടം സ്ത്രീകള്‍ സമരം നയിച്ചപ്പോള്‍  ഇതേ ലോകത്തില്‍ മറ്റൊരിടത്ത്  'നോ ബ്രാ' മൂവ്മെന്‍റ് അരങ്ങു തകര്‍ത്തത്. 
    ഇത്തരം  വക്രീകരിക്കപ്പെട്ട കാഴ്ച്ചപ്പാടുകള്‍ക്കിടയില്‍  സ്ത്രീ ലോകത്തെ പല സഹന പര്‍വ്വങ്ങളെയും നാം കാണാതെ പോകുന്നുണ്ട്. അഥവാ കണ്ടാലും നാളുകള്‍ക്കുള്ളില്‍ അവരെ മറവിയുടെ മാറാലയ്ക്ക് നാം വിട്ടു കൊടുക്കുകയാണ് പതിവ്‌. തുടര്‍ച്ചയായുള്ള ബ്രെയിന്‍ വാഷുകള്‍ക്കൊടുവില്‍ ഡല്‍ഹി പെണ്‍കുട്ടിയെയും സൌമ്യയെയും ഒക്കെ നാം മറന്നു പോകുന്നു. ചുവന്ന തെരുവുകളില്‍ വെന്തുരുകുന്ന സ്ത്രീജന്മങ്ങള്‍  നമ്മുടെ സ്ത്രീ  വിമോച്ചകരുടെ    ദു:സ്വപ്നങ്ങളില്‍ പോലും കടന്നു വരാത്തത്  അതുകൊണ്ടാണ്.
 മാങ്ങയുള്ള മാവുകള്‍ക്ക് നേരെ എറിയാനുള്ള ഒരു കല്ലുമാത്രമായി നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനക്കേസുകള്‍ രൂപമെടുത്തത് എന്ന് മുതല്‍ക്കാണ്?   
"സ്ത്രീയെ  വെറും ഉപഭോഗ വസ്തുവോ ലൈംഗിക ഉപകരണമോ ഒക്കെ മാത്രമായി കണക്കിലെടുക്കുന്ന ഒരു സമൂഹത്തിലാണല്ലോ ദൈവമേ ഞങ്ങള്‍ ജീവിക്കുന്നത്" എന്ന് നെഞ്ചത്തലച്ച് നിലവിളിക്കുമ്പോള്‍  എന്തുകൊണ്ടാണ് ഇത്തരം ഒരു ചരക്ക്‌ സംസ്കാരം  ഇവിടെ രൂപം കൊള്ളാന്‍ കാരണമായത്‌ എന്ന ചിന്ത ഇടയ്ക്കൊക്കെ നന്നായിരിക്കും. ഈ രോഗാതുരമായ സംസ്കാരം ബാക്കിനില്‍ക്കുന്നത് കൊണ്ടാണ് ഒരു ഷേവിംഗ് റെസരിന്റെ പരസ്യത്തില്‍ പോലും മേല്പറഞ്ഞ ബിംബങ്ങള്‍ അനിവാര്യം ആയിത്തീരുക.  താല്‍ക്കാലിക ലാഭങ്ങള്‍ക്ക്  വേണ്ടി തന്നിലെ വ്യക്തിത്വത്തെ വിസ്മരിച്  സൊ കോള്‍ഡ്‌  'ചരക്ക്‌ ' മാത്രമായി ന്യൂ ജനറേഷന്‍ പെണ്‍കൊടികള്‍ ട്രാന്‍സ്മ്യൂട്ടെഷന്‍ നടത്തുമ്പോള്‍  രോഗാതുരമാകുന്ന സമൂഹത്തെ പറ്റി ആരും ചിന്തിക്കാറില്ല. വീണ്ടും ഒരു തിരിച്ചു പോക്കിന്  ഏറെ വൈകി എന്നറിയുബോഴെയ്ക്കും കാലത്തിന്റെ ഒഴുക്ക് ചാലിലൂടെ വെള്ളം ഏറെ ഒഴുകിക്കാനും.
    മനുഷ്യന്‍ ജീവിക്കുന്നതിന്റെ ആത്യന്തിക ലക്‌ഷ്യം തന്നെ ലൈഗീകതയാണ് എന്ന   ന്യൂജനറേഷന്‍  ചിന്തകള്‍ അതിന്റെ  പുത്തന്‍ ആഴങ്ങളും നാഴികക്കല്ലുകളും നാട്ടാന്‍ പറ്റിയ ചതുപ്പ് നിലങ്ങളും ഒക്കെ തേടി മുന്നോട്ടു പോകുമ്പോള്‍, കച്ചവടവല്ക്കരിക്കപ്പെട്ട സ്ത്രീത്വത്തെ പറ്റി വിലപിക്കാന്‍ ഇവിടുത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ക്ക് കരളുരപ്പ്‌ നഷ്ടപ്പെട്ടിരിക്കും. അന്ന് 'സ്ത്രീ വിമോചനം' എന്ന വാക്ക്‌ ഒരു മുട്ടന്‍  അശ്ലീലപദമായി രൂപം കൊണ്ടു എങ്കില്‍ പോലും ഒട്ടും അത്ഭുതപ്പെടെണ്ടതില്ല.  കാവ്യ നീതി എന്നൊക്കെ പറയുന്ന സെറ്റ്‌ അപ്പിന്റെ ഭാഗം   ആയി അതിനെ കരുതുന്നതായിരിക്കും നന്ന് .
    


            


Sunday, December 30, 2012

ആഘോഷമാകുന്ന വേദനകള്‍..

       ജീവിക്കാനുള്ള മോഹം അവസാന ശ്വാസം വരെ പങ്കുവെച്ച ആ പെണ്‍കുട്ടി നിത്യതയുടെ തീരങ്ങളിലെയ്ക്ക് യാത്രയായിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നാട്ടിലെ മാനഭംഗങ്ങളുടെയും  സ്ത്രീ പീടനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യപ്പെടുത്തിയും  ഇനിയും ഏറെ നാള്‍ മീടിയകളില്‍ ആഘോഷങ്ങള്‍ നീണ്ടു നിന്നേക്കാം. കാമവെറിയന്മാരെ കഴുവിലേറ്റാനുള്ള മുറവിളികള്‍ക്ക് നാളെ  ഒരു പക്ഷെ ശക്തി കുറഞ്ഞേക്കാം. ചിതറുന്ന നോട്ടുകെട്ടുകളുടെ മുകളിലൂടെ കറുത്ത കോട്ടിട്ട വവ്വാലുകള്‍ പറന്നു വീഴുമ്പോള്‍ നിയമവ്യവസ്ഥയുടെ ലൂപ്‌ ഹോളുകളിലൂടെ ആ നികൃഷ്ട ജീവികളും രക്ഷപെട്ടെക്കാം. നിരത്തുകള്‍ നിറയുന്ന പ്രക്ഷോഭങ്ങള്‍ക്ക് അരങ്ങ് ഒഴിയുമ്പോള്‍  ഇന്നത്തെ ക്ഷോഭിക്കുന്ന യുവത്വം വീണ്ടും യൂട്യൂബില്‍ വസന്തമായി വിരിയുന്ന  മായക്കാഴ്ച്ചകളിലെയ്ക്കും  സണ്ണി ലിയോണിന്റെ സുവിശേഷങ്ങളിലെയ്ക്കും  മടങ്ങും.   ഇനിയും, സ്ത്രീവിമോചനത്തിന്റെ ന്യൂ ജനറേഷന്‍ വീഡിയോകള്‍  3GP, MP4 ഫോര്‍മാറ്റുകളില്‍   മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്‌ ഇത്യാതികളിലൂടെ ചിറകടിച്ചു പറക്കും.. അപ്പോള്‍,  ആരും അനുസ്മരിക്കാതെ പോയ ആ പോലീസുകാരന്റെ ആത്മാവ് ഒരു പുച്ഛച്ചിരിയോടെ പറയും .. "എന്തിനോ  വേണ്ടി തിളച്ച സാമ്പാറുകള്‍.... കഷ്ടം.. തണുത്തു പോയല്ലോ.."    

    
    ഇപ്പോഴും ചര്‍ച്ചാ വേദികള്‍ സജീവമാണ്.. ബുദ്ധിജീവികളും..   അവര്‍ ചര്‍ച്ച ചെയ്യുന്നു - ഫ്യൂഡല്‍ പുരുഷാധിപത്യ വാഴ്ചയുടെ അടിവേരു പിഴുതെടുക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ച്..   ഇനിയും പൂവണിയാത്ത ഫെമിനിസ്റ്റ്‌വസന്തം പൊട്ടിവിടരേണ്ട സമയം അതിക്രമിച്ചത്തിന്റെ നഷ്ട ഭാഗ്യങ്ങളെക്കുറിച്ച്.. പീഡനവീരന്മാരെ തൂക്കിക്കൊല്ലണോ  കരണ്ടടിപ്പിച്ചു കൊല്ലണോ അതോ 'നിര്‍വീര്യ'രാക്കി തുറന്നു വിട്ടാല്‍ മതിയോ എന്നതിനെപ്പറ്റി..  നിയമത്തിന്റെ നൂലാമാലകള്‍  കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നതിനെപ്പറ്റി.. പീഡിപ്പിക്കാന്‍ മുട്ടുന്നവര്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും വേശ്യാലയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ തുറന്നു പ്രവര്തിപ്പിക്കെണ്ടതിന്റെ അനിവാര്യതയെപ്പറ്റി.. തന്മൂലം സര്‍ക്കാരിന് ലഭ്യമായേക്കാവുന്ന കോടികളുടെ ലാഭക്കണക്കിനെപ്പറ്റി..   അങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നു.. നടന്നുകൊണ്ടേയിരിക്കുന്നു.
      മറ്റൊരു വശത്ത്, പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ തങ്ങളുടെ സ്ഥിരം കലാ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. അവര്‍ക്കാവശ്യം താല്‍കാലികമായ രാഷ്ട്രീയനേട്ടങ്ങളും തെറിക്കുന്ന കുറെ കസേരകളുമാണ്. ഒരു പറ്റം കാമാസക്തരായ മനോരോഗികള്‍ ആ  പെണ്‍കുട്ടിയെ പിച്ചിചീന്തിയത്  രാജ്യം ഭരിക്കുന്ന മന്മോഹന്സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും പിടിപ്പുകേടാണ് എന്ന് പറയുന്നവരുടെ തലയില്‍ വര്‍ക്ക്‌ ചെയ്യുന്നത് ഇന്റലിന്റെ ഐ സെവെന്‍ പ്രോസസ്സര്‍ തന്നെയാണ് എന്നതിന് യാതൊരു സംശയവും വേണ്ട.
      പൊതു സമൂഹത്തിന്റെ എല്ലാ വികാരങ്ങളെയും പുച്ഛത്തോടെ കാണുന്ന എലൈറ്റ്‌ ക്ലാസ്സ്‌  ജീവികളും വാചക മേളയില്‍  ഒട്ടും പിന്നില്‍ അല്ല. ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്ത്  മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന  ചെപ്പടി വിദ്യ ഇന്ന്  പോപുലര്‍ ആയി വരുന്നു. മീനച്ചിലാറില്‍ മുങ്ങാംകുഴിയിട്ടു  പഠിച്ച താറാവുകളെ ആരും ഒഴുക്കിനെതിരെ നീന്താന്‍ ക്രാഷ് കോഴ്സ്‌ കൊടുക്കേണ്ടതില്ല.  അവര്‍ക്കറിയെണ്ടത് ഇതാണോ ഉത്തരാധുനിക  ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ബലാത്സംഗം എന്നാണ്. മാത്രമല്ല, ഡല്‍ഹിയിലെ പെണ്‍കുട്ടി സമ്പന്നയും ഉന്നതകുലജാതയും ആയതുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിഷേധങ്ങള്‍ ഒക്കെ ഉയരുന്നത് പോലും!!. കീഴ്ജാതിക്കാരിയോ ദരിദ്രയോ ആയിരുന്നു എങ്കില്‍ ഈ പ്രതിഷേധങ്ങള്‍ ഒന്നും  സംഭവിക്കില്ല പോലും (ഇനി മുതല്‍ പ്രതിഷേധങ്ങള്‍ക്കും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്ന് സാരം. ക്രീമി ലെയറിനെ വേണമെങ്കില്‍ ഒഴിവാക്കാം).  ഇനിയും മറ്റു ചില മാധ്യമങ്ങളുടെ വിഷലിപ്തമായ സൃഷ്ടികള്‍ വായിച്ചാല്‍ തോന്നുക ഇന്ത്യന്‍ ആര്‍മി എന്നത് മാനഭംഗ വീരന്മാരുടെ കൂട്ടമാണ് എന്നും, ഇവര്‍ മൂലം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വഴി നടന്നുകൂടാ എന്നൊക്കെയാണ്. ആദ്യം കഴുവില്‍ ഏറ്റെണ്ടത് ഈ ജവാന്മാരെ ആണെന്നും ഇവരുടെ ഭീകര കൃത്യങ്ങള്‍ക്ക് മുന്നില്‍ ടെല്ലിയിലെ കുറ്റവാളികള്‍ ചെയ്തത് ഒന്നുമല്ല എന്നും ഇവര്‍ പറയുന്നു. ഏറ്റവും കൌതുകകരം ആയ വസ്തുത ഇതേ മാധ്യമ സിങ്കങ്ങള്‍ തന്നെയാണ് മാസങ്ങള്‍ക്ക്‌ മുന്‍പ്‌  പാക്കിസ്ഥാനില്‍ മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ച സംഭവം  ആഗോള വിഷയം ആയതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതും. 
'ഡല്‍ഹിയിലെ പുരുഷന്മാര്‍ എല്ലാവരും പെണ്ണുപിടിയന്മാര്‍' ആണ്  എന്ന് പറയുന്നത് പോലെ പരിഹാസ്യമാണ് ഇന്ത്യന്‍ ആര്‍മിയെ അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള  ടിയാന്മാരുടെ വാദവും. ഇവരുടെ അടുപ്പുകളില്‍ വെന്തുകൊണ്ടിരിക്കുന്നത് ആരുടെ പരിപ്പ് ആണ് എന്നത് സാമാന്യ ബോധം ഉള്ളവര്‍ക്ക്‌ മനസിലാക്കാവുന്നതെ ഉള്ളൂ.  എന്തായാലും, ഏതൊക്കെ പാത്രങ്ങള്‍ തിളച്ചു തൂവും, ഏതൊക്കെ പാത്രങ്ങള്‍  പൂച്ച തട്ടിമറിക്കും എന്നത്  കാലം തെളിയിക്കേണ്ടിയിരിക്കുന്നു...   

'ആര്‍ക്കുനേരെ' എന്ന് തീര്ച്ചയില്ലാത്ത പ്രതിഷേധങ്ങള്‍ അതിന്റെ പരിസമാപ്തിയിലെയ്ക്ക് നീങ്ങിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം ബാക്കിയാവുകയാണ്..   
"അവരെ  തൂക്കിലേറ്റുവിന്‍.. " എന്ന് ഉയരുന്ന ആരവങ്ങളോടോപ്പം എന്റെ സ്വരം ഉയരാതതെന്തേ.. തൊണ്ടയില്‍  തടയുന്ന ശബ്ദ ശകലങ്ങള്‍.. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് ഒരു സ്വരം മുഴങ്ങിക്കേള്‍ക്കുന്നു..  "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ.."  
 അപരനിലെയ്ക്ക് ഒരു വിരല്‍ നീട്ടുമ്പോള്‍ എന്നിലേയ്ക്ക് തിരിയുന്ന നാല് വിരലുകള്‍ ഞാന്‍ തിരിച്ചറിയുന്നു.  സമൂഹത്തിനു മുന്നില്‍ സത്ഗുണസമ്പന്നനും ഹരിശ്ചന്ദ്രനും ആയി  ചമയുന്ന എന്നിലെ സോഷ്യല്‍മീഡിയ ജീവി കയ്യിലെ കല്ലുകള്‍ താഴെയിട്ട്  തല താഴ്ത്തി പിന്തിരിഞ്ഞു  നടക്കുകയാണ്..        

   സച്ചിതാനന്ദന്റെ വരികള്‍ അറിയാതെ മനസ്സില്‍ ഓടിയെത്തുന്നു..

                                     'ആറാം ദിവസമാണ് ദൈവത്തിന് 
                                          കയ്യബദ്ധം പിണഞ്ഞത്
                                        പ്രണയമില്ലാതെ പ്രാപിക്കുകയും
                                      വിനയമില്ലാതെ പ്രാർത്ഥിക്കുകയും
                                      തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
                                         മൃഗത്തെ സൃഷ്ടിച്ച ആ ദിവസം'         
             

Saturday, December 22, 2012

സദ്‌ വാര്‍ത്തയുടെ ദേവദൂതര്‍..


            "...ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ വലിയ സദ്വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു...  "               (ലൂക്കാ 2:10)

  വീണ്ടുമൊരു ക്രിസ്തുമസ് കൂടി വന്നണയുകയാണ്.. മഞ്ഞില്‍ കുളിച്ച ഡിസംബറും കരോള്‍ ഗാനങ്ങളുടെ ഈരടികളും കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന നക്ഷത്ര വിളക്കുകളും  എല്ലാം ദൈവപുത്രന്റെ പിറവിയുടെ മധുര സ്മരണകള്‍ വിളിച്ചോതുന്നു..  "ഞങ്ങളുടെ കാലത്തെ ക്രിസ്തുമസ് ആയിരുന്നു ക്രിസ്തുമസ്.. ഇപ്പൊളൊക്കെ  എന്തോന്ന് ക്രിസ്തുമസ്!!' എന്ന ഡയലോഗ് അടിക്കാന്‍ മാത്രം പ്രായം ആയിട്ടില്ല എനിക്ക്.  കഷ്ടിച്ച്  24 വര്‍ഷങ്ങള്‍ മാത്രമേ ഇതുവരെ ജീവിത വല്ലരിയില്‍ നിന്നും ഉണങ്ങിക്കൊഴിഞ്ഞു പോയിട്ടുള്ളൂ. എങ്കിലും  ഞാന്‍ ആദ്യമായി സാക്ഷ്യം വഹിച്ച 1988ലെ  ക്രിസ്തുമസില്‍ നിന്നും (ഓര്‍മ്മ ഇല്ലേലും.. ചുമ്മാ പറയാല്ലോ!!)   ഈ 2012ലെ ക്രിസ്തുമസ് വരെ എത്തിനില്‍ക്കുമ്പോള്‍ ഒന്ന് മാത്രം അറിയാന്‍ സാധിക്കുന്നു..   എന്തൊക്കെയോ എനിക്ക് മിസ്സ്‌ ചെയ്യുന്നു.. അന്നത്തെ ക്രിസ്തുമസ് കാലങ്ങളില്‍ മനസ്സില്‍ നിറഞ്ഞിരുന്ന ഉല്ലാസവും സന്തോഷവുമൊക്കെ ഇന്ന് എവിടെയോ കൈമോശം വന്നപോലെ.. 
എന്തോ.. അന്നത്തെ നിഷ്കളങ്കതയും സന്മനസുമൊക്കെ കളഞ്ഞുപോയതാകാം ഈ വശപ്പിശകിനൊക്കെ കാരണം.. കാരണം സന്മനസ്‌ ഉള്ളവര്‍ക്ക്‌ മാത്രമാണല്ലോ സമാധാനം ഉറപ്പ്‌ തന്നിട്ടുള്ളത്.. 


        എന്തിനെയും കണ്ണുകളില്‍ നിറയെ അത്ഭുതത്തോടെയും  ആകാംക്ഷയോടെയും  മാത്രം നോക്കിക്കണ്ടിരുന്ന ഒരു പിഞ്ചു പൈതലില്‍  നിന്നും ഞാന്‍ ഇന്ന് കുറെ  ദൂരം പിന്നിട്ടിരിക്കുന്നു. കാപട്യവും വഞ്ചനയും മാത്സര്യവും നിറഞ്ഞ ലോകത്തില്‍, അതിന്റെ ഏറ്റവും ആക്ടീവായ ഒരു സിസ്റം പ്രോസ്സസ് മാത്രമായിരിക്കുന്നു ഇന്ന് ഞാന്‍. കൂടെ ഓടുന്നവനെ ടാക്കിള്‍ ചെയ്ത് വീഴ്ത്തി കൂടുതല്‍ വേഗത്തിലെയ്ക്കും കൂടുതല്‍ ഉയരത്തിലെയ്ക്കും കുതിയ്ക്കുമ്പോള്‍ കോര്‍പറേറ്റ്‌ ലോകത്തിന്റെ ആര്‍പ്പുവിളികള്‍ എനിയ്ക്ക്‌ കേള്‍ക്കാം.. "..ഇതാണ് ശരിയായ വഴി.. ധൈര്യമായി ഓടുക.. കൂടുതല്‍ നാഴികക്കല്ലുകള്‍ പിന്നിടുക.." 
  അപ്പോഴും പച്ച കെടാതെ മനസ്സിന്റെ അടിത്തട്ടുകളില്‍ എങ്ങോ പൂണ്ടു കിടക്കുന്ന കുറെ നല്ല ഓര്‍മ്മകള്‍  മന:സാക്ഷിയെ  കുത്തിനോവിക്കുന്നുണ്ടാവും.. അസ്വസ്ഥമാകുന്ന സായഹ്ന്നങ്ങളില്‍ സാന്ത്വനം തേടി വേദപുസ്തകം തുറക്കുമ്പോള്‍ ബെതലഹെമിലെ ആ  മാലാഖമാരുടെ ദേവ സംഗീതം കേള്‍ക്കാം...  
         "..അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.. ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്ക്‌ സമാധാനം.." 
    സമാധാനം അഷുര്‍  ചെയ്യപ്പെട്ടിരിക്കുന്ന ആ സന്മനസ്സുള്ളവരുടെ കൂട്ടത്തില്‍ നിന്നും ഞാന്‍ പുറം തിരിഞ്ഞോടിയത്  എന്നാണ്?..     
      സമാധാനം തരുന്ന വാര്‍ത്തകള്‍ ഒന്നുമല്ല നാം ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്. റാമയിലെ വിലാപങ്ങള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.  ഇന്നും ഒട്ടേറെ റെയ്ച്ചലുമാര്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത്‌ കരയുന്നു.. ചുട്ടുകൊല്ലപ്പെട്ട പിഞ്ചു കുരുന്നുകളെ ഓര്‍ത്ത്‌.. നഗരമധ്യത്തില്‍ ചെന്നായ്ക്കളാല്‍ കടിച്ചു കീറപ്പെടുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌.. ലഹരിക്കടിമപ്പെട്ടു ജീവിതം തുലയ്ക്കുന്ന യുവത്വത്തെ ഓര്‍ത്ത്‌.. ഇവിടെയൊക്കെ നാം വല്ലാതെ അസ്വസ്തരാകുന്നു.. അല്ലെങ്കില്‍ അസ്വസ്തരാകുന്നതുപോലെ  അഭിനയിക്കുന്നു. ഹേറോദേസ്-മാരുടെ രക്തത്തിനായി നാം അലറിവിളിക്കുന്നു. ഫേസ്ബുക്കില്‍  പോസ്റ്റ്‌ ഇടുന്നു, ട്വീട്ടുന്നു, നിരത്തുകളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തുന്നു.  പ്രഹസ്വനങ്ങളായി തീരുന്ന ഇത്തരം പൊറാട്ട് നാടകങ്ങള്‍ക്കപ്പുറം നമ്മില്‍ എത്ര പേര്‍ ഈ അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാന്‍ മുന്നോട്ടിറങ്ങുന്നുണ്ട് ?
         മാനം മുട്ടുന്ന ദൈവാലയ ഗോപുരങ്ങള്‍ക്കും രണ്ടു ലക്ഷം രൂപയുടെ പുല്‍ക്കൂടുകള്‍ക്കും ഇരുനൂറടി നീളമുള്ള നക്ഷത്ര ഭീമന്മാര്‍ക്കുമപ്പുറത്ത്‌, പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന ഒരു സമൂഹം ആളുകള്‍ ഒട്ടേറെ വേദനകളും ആകുലതകളുമായി കഴിയുന്നുണ്ട്.  ഒരു പക്ഷെ തീപുകയാത്ത അടുപ്പുകളെ ഓര്ത്താകാം അവരുടെ വേദന.. അല്ലെങ്കില്‍ തളര്‍ന്നു കിടക്കുന്ന പങ്കാളിയെ ഓര്‍ത്ത്‌.. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്സ്‌-നു പഠിക്കുന്ന തങ്ങളുടെ മക്കളുടെ അടുത്ത ഗഡു ഫീസ്‌ കെട്ടുന്നതിനെയോര്ത്ത്.. അതുമല്ലെങ്കില്‍ കയറിക്കിടക്കാന്‍ ഒരു കൂര ഇല്ലാത്തതിനെ ഓര്‍ത്ത്‌..  'ഭയപ്പെടേണ്ട' എന്നോതി ഇന്നും അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ സത്-വാര്‍ത്തയുമായി ദേവദൂതന്മാര്‍ പറന്നിറങ്ങാറുമുണ്ട്.. സ്വര്‍ഗത്തില്‍ നിന്നല്ല-  ഈ  ഭൂമിയിലെ മാലാഖമാര്‍!!..  
           സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല നമ്മുടെ സമൂഹത്തില്‍.. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കുറെ ആളുകള്‍.. തനിക്ക് കിട്ടുന്ന അപ്പത്തില്‍ പാതി അപരനാണ് എന്ന് വിശ്വസിക്കുന്നവര്‍..    കാരണം, അവര്‍ക്കറിയാം 'ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ എന്ന് ദിവ്യനാഥന്‍ മൊഴിഞ്ഞതിന്റെ പൊരുള്‍.. അവര്‍ക്കറിയാം തങ്ങളുടെ ഗുരു പിറന്നുവീണത്  ഈച്ചയും കൊതുകുമാര്‍ക്കുന്ന ഒരു കാലിതൊഴുത്തില്‍ ആണെന്ന്.. അവര്‍ക്കറിയാം പറവകള്‍ക്കാകാശവും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍, അമരങ്ങളില്‍ അന്തിയുറങ്ങിയ ഭൂലോക നാഥനെ..    മുക്കുവരുറെയും ആട്ടിടയന്മാരുടെയും  ചങ്ങാതിയായ ആ നസ്രായന്‍ തച്ചനെ..
അവര്‍ക്കറിയാം രാജകൊട്ടാരങ്ങളില്‍   മിശിഹാ പിറക്കുന്നില്ല എന്ന ചരിത്ര സത്യം.. അതെ, സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല.. നാം കരുതുന്ന പോലെ..

         സ്വന്തം  ജീവിതത്തിലേയ്ക്ക്  അല്ഭുതതിന്റെയും  സന്തോഷത്തിന്റെയും സന്ദേശവുമായി പറന്നിറങ്ങുന്ന ഒരു സ്വര്‍ഗീയ ദൂതനായി കാത്തിരിക്കാതെ, നമുക്കും സദ്‌വാര്‍ത്തയുടെ മാലാഖമാര്‍ ആയിതീരാം.. സോദരുടെ-സഹജീവികളുടെ-ജീവിതങ്ങളില്‍ പ്രത്യാശയുടെ താരകങ്ങള്‍ തെളിക്കാം..   വിലപിക്കുന്ന റേച്ചല്‍-മാരുടെ കണ്ണീരൊപ്പാം..    
                  
        എന്തെന്നാല്‍, ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ആണല്ലോ..   

എല്ലാ പ്രിയ സ്നേഹിതര്‍ക്കും വായനക്കാര്‍ക്കും ഹൃദയപൂര്‍വമായ ക്രിസ്തുമസ് മംഗളങ്ങള്‍  നേരുന്നു..        
                       

Saturday, November 24, 2012

ചോരപ്പുഴകള്‍ വീണ്ടുമൊഴുകുമ്പോള്‍..

       ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും  സൈബര്‍ എഴുത്ത് പുരകളിലും നിറഞ്ഞു നില്‍ക്കുന്നത്‌ ഗാസയില്‍ കവിഞ്ഞൊഴുകുന്ന രക്തമാണ്. പാലസ്തീന്‍ ജനതയെ തിന്നൊടുക്കുന്ന ഇസ്രായേല്‍ കാപലികര്‍ക്കെതിരെ ആകുംവിധം പ്രധിഷേധം കോരിച്ചോരിയാന്‍   ടി എഴുത്തുകാര്‍ എല്ലാവരും തന്നെ അവശ്യം ശ്രദ്ധ കൊടുക്കുന്നുമുണ്ട്‌. സയണിസ്റ്റ്‌ കിരാതവാഴ്ചയുടെ നിത്യഹരിത പ്രതിനായകന്മാരായി ഇസ്രയേലിനെ അവരോധിച്ചുകൊണ്ടും    സാമ്രാജ്യത അധിനിവേശത്തിന്റെ പുത്തന്‍മുഖമായുമൊക്കെ ഈ സംഭവങ്ങളെ വിലയിരുത്തുവാനാണ് എല്ലാ സൈബര്‍ സമാധാന സംസ്ഥാപകര്‍ക്കും താല്പര്യം എന്ന് തോന്നുന്നു. ഇസ്രായേല്‍ ഭീകരതകള്‍ക്കെതിരെ കേരളത്തിലെ നിരത്തുകളിലും മുക്കുകളിലും കവലകളിലുമൊക്കെ ഘോരഘോരം പ്രസംഗങ്ങള്‍ പൊടിപൊടിക്കുന്നു.  "ഇന്ത്യ എന്തെ ഇടപെടാത്തെ?, ലോകരാഷ്ട്രങ്ങളുടെ അണ്ണാക്കില്‍ പിരിവെട്ടിയോ?"  എന്നിങ്ങനെയുള്ള  ഗര്‍ജനങ്ങള്‍ കേട്ടു തുടങ്ങിയിട്ടും ഉണ്ട്. 
  അക്രമങ്ങളും അധിനിവേശങ്ങളും രക്തചൊരിച്ചിലുകളും ആര് നടത്തിയാലും അത് അപലപിക്കപ്പെടെണ്ടതാണ്. പക്ഷെ, ചില രക്തചൊരിച്ചിലുകള്‍ മഹനീയവും മറ്റു ചിലത് വെറുക്കപ്പെടെണ്ടതുമാകുന്നതിലെ കാപട്യമാണ് എനിക്ക് ഇഷ്ടപ്പെടാതെ വരുന്നത്. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധമായ ക്രൂരതകള്‍ ആണ്  പാലസ്തീനയില്‍ ഇപ്പോള്‍ നടമാടുന്നത് എന്നും    മറ്റും പറഞ്ഞു പ്രതിക്ഷേധ പ്രഹസനങ്ങളും കീബോര്‍ഡ്‌ പ്രതികരണങ്ങളുമായി  ഇസ്രെയെലിനെതിരെ യുദ്ധം കുറിക്കുന്നവരോടു എനിക്ക് ചോതിക്കാനുള്ള ചോദ്യം ഇതാണ് - 

  •   എവിടെയായിരുന്നു നിങ്ങള്‍ ഇക്കാലമത്രയും?.
  •  വിശുദ്ധയുദ്ധത്തിന്റെ പേരുപറഞ്ഞു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇക്കാലമത്രയും  രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ നിങ്ങള്‍ എവിടായിരുന്നു??..
  • അമേരിക്കയില്‍ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നു നിരപരാധര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കാനില്ലായിരുന്നല്ലോ.. എന്തെ അന്ന് നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?.. 
  •  പാലസ്തീന്‍ പോലെ, നമ്മുടെ  ഈ ഭൂലോകത്തിന്റെ തന്നെ  ഭാഗങ്ങളായ ശ്രീലങ്ക, നിജീരിയ, സിറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് നിങ്ങള്‍ മൌനം അവലംബിക്കുന്നതെന്തേ?.. 
  •  ഒന്നും വേണ്ട, നമ്മുടെ മാതൃരാജ്യത്ത്, ബോംബെയില്‍ ഒരു പറ്റം കശാപ്പുകാര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള   നമ്മുടെ സഹോദരരെ കാട്ടുപന്നിയെ വെടിവെച്ചിടുന്ന പോലെ ചന്നം ചിന്നം വെടിവെച്ചു വീഴ്ത്തിയപ്പോഴും നിങ്ങളുടെ ആദര്‍ശ ധീരതയും പ്രതികരണ ശൂരതയും എവിടെപ്പോയിരുന്നു??..
  •   ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിനു നേരെ ശത്രുക്കള്‍  ഏറു പടക്കമെറിഞ്ഞു രസിച്ചപ്പോള്‍ പ്രതിഷേധസൂചകമായി ഒരാളുടെ പോലും ശബ്ദം ഉയര്‍ന്നു കേട്ടില്ലല്ലോ..       
  •   ഇക്കഴിഞ്ഞ ദിവസം ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റിയപ്പോള്‍, ബോംബെയില്‍ പൊലിഞ്ഞ നിഷ്കളങ്കരുടെ ജീവനുകളെക്കാലേറെ നിങ്ങളുടെ   വേവലാതി, ഈ വധശിക്ഷ നടപ്പാക്കാന്‍  ഗവണ്മെന്‍റ് കാണിച്ച തിടുക്കത്തെക്കുറിച്ചായിരുന്നല്ലോ..  

                എന്തെ, ഇന്ത്യക്കാരന്റെ  ചോരയ്ക്ക് ചുവപ്പല്ലേ കളര്‍?..   


        ഇതില്‍  നിന്നൊക്കെ വ്യക്തമാകുന്ന സത്യം ഇതാണ് - ഭൂമി കുതിര്‍ക്കുന്ന ചോരപ്പുഴകളെ ഓര്‍ത്ത്‌ അല്ല നിങ്ങളുടെ സങ്കടം. മറിച്ച്, ചോരയൊലിപ്പിച്ച് കിടക്കുന്നവന്റെ മതം - അതാണ്‌ ഇവിടത്തെ മനുഷ്യാവകാശങ്ങളുടെയും പ്രതിഷേധ റാലികളുടെയും സൊ കോള്‍ഡ്‌ അധിനിവേശങ്ങളുടെയും ഒക്കെ ആഴവും പരപ്പും തീവ്രതയുമൊക്കെ നിശ്ചയിക്കുക.. ഒരു പ്രത്യേക മതവിഭാഗക്കാര്‍  ലോകമെമ്പാടും തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ എന്തെന്നില്ലാത്ത ആവേശം!!..     
        സമകാലീന പ്രതികരണ തൊഴിലാളികള്‍ ഇതുപോലെ മതം, ജാതി , വര്‍ഗം തുടങ്ങിയവ മാത്രം ആധാരമാക്കി പ്രതികരിക്കുന്നത് എത്രത്തോളം ഹീനമായ ഒരു കീഴ്വഴക്കമാണ്. ലോകത്തെല്ലായിടത്തും മനുഷ്യന്റെ ചോരയ്ക്ക് ഒരേ കളര്‍ ആണ് എന്ന സത്യം  എന്തെ നിങ്ങളുടെ മന:സാക്ഷിയെ  എല്ലായ്പ്പോഴും തൊട്ടുണര്‍ത്തുന്നില്ല?

     അല്ലങ്കില്‍ തന്നെ എന്താണ് ഇപ്പോള്‍ പാലസ്തീനയില്‍ സംഭവിക്കുക?.. ചെറിയ വട കൊടുത്ത്‌ വലിയ വലിയ വടകള്‍ വാങ്ങിച്ചു കൂട്ടുന്ന നിക്ഷേപാത്മകമായ സമീപനമാണ് സൊ കോള്‍ഡ്‌ നിഷ്കളങ്ക അഹിംസാ സമരസേനാനികള്‍ ആയ ഹമാസ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത്  നിഷ്പക്ഷമായി ഈ പ്രശ്നം വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ഈ നവംബര്‍ മാസത്തില്‍ മാത്രം ഹമാസ്‌ 2500ഇല്‍ ഏറെ മിസൈലുകള്‍ ഇസ്രയേലിലേയ്ക്ക് വിക്ഷേപിച്ചിട്ടുണ്ട്.  ഇവയൊന്നും  അക്രമമോ പ്രകോപനമോ ഉളവാക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഹമാസ്‌ ക്യാമ്പുകളിലെ  ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു എന്ന് പറയുന്നവന്റെ തലമണ്ടയില്‍ അല്പം സന്തോഷ്‌ ഭ്രഹ്മിയോ  നെല്ലിക്ക ലേഹ്യമോ മറ്റോ തളിക്കേണ്ടി വരും.  ഇതുപോലത്തെ ദീപാവലി വെടിക്കെട്ടുകള്‍ ആയിരുന്നല്ലോ എല്ലാക്കാലത്തും  ഹമാസിന്റെ ഹോബ്ബിയും!!. 
        'എന്നിട്ടും ഇസ്രയേലില്‍  അധികം ജൂതന്മാര്‍ ചത്തില്ലല്ലോ' എന്നാണു ഇവിടത്തെ സമാധാന പ്രേമികളുടെ പരാതി. തങ്ങളുടെ സിവിലിയന്മാരെ ഷെല്‍ട്ടറുകള്‍ തീര്‍ത്തും എമര്‍ജന്‍സി അലാമുകള്‍ കൊടുത്തും ഹമാസ്‌ മിസൈലുകളില്‍ നിന്നും സുരക്ഷിതരായി സംരക്ഷിക്കാന്‍ ഇസ്രെയെല്‍ ഗവണ്മെന്റിനു  കഴിയുന്നുണ്ടെങ്കില്‍ "ഇതാണെടാ   ഭരണകൂടം, ഇങ്ങനെയാവാണമെടാ ഭരണകൂടം" എന്ന ഡയലോഗ് പറയാതെ തരമില്ല. തങ്ങളുടെ ചാവേര്‍ പോരാളികള്‍ക്ക് ചുറ്റും സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന മനുഷ്യപരിചകള്‍ തീര്‍ക്കുകയും ഇങ്ങനെ നിഷ്കളങ്കരെ ബലികഴിച്ച് ലോകത്തിന്റെ മുന്നില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതശരീരങ്ങളുടെ കണക്ക് നിരത്തി,  ഉദാത്തമായ ജനസേവനം കാഴ്ചവെയ്ക്കുന്ന ഹമാസ്‌ ഭരണകൂടം സംരക്ഷനാത്മകമായ ഒരു സമീപനം തങ്ങളുടെ ജനങ്ങളോട് കാണിക്കും എന്ന് ; സാമാന്യ ബോധം ഉള്ള ആരും  ചിന്തിക്കുകയില്ല.
           
      കേരളത്തിന്റെ അത്രമാത്രം പോലും വലുപ്പമില്ലാത്ത കുഞ്ഞു രാജ്യമായ ഇസ്രയേലിനെ സ്ഥാപന ദിനം മുതല്‍ ചുറ്റുമുള്ള അറബ്ഭരണകൂടങ്ങള്‍ എല്ലാം ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും ഇന്നും അതിനു  പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത് ആ ജനതയുടെ വില്‍പവരിന്റെയോ ചങ്കൂറ്റത്തിന്റെയോ ഒക്കെ ഭാഗമാണ്. വായില്‍ കോല്‍ ഇട്ടിളക്കി അള്‍സേഷ്യന്‍ പട്ടിയെ പ്രകോപിപ്പിച്ചു കടി വാങ്ങിയിട്ട് , ഈ പട്ടിയ്ക്ക് "പേ പിടിച്ചേ.. പേ പിടിച്ചേ.."    എന്ന് അലറി വിളിക്കുന്ന അതേ സ്ട്രാറ്റജി ആണ് ഇപ്പോള്‍ ഹമാസ്‌ കാഴ്ച വെയ്ക്കുക. 
   ചാകുന്നത് യഹൂദന്‍ ആണ് എങ്കില്‍ അത് വിശ്വോദാത്തമായ സമാധാന സ്ഥാപനവും മറിച്ച്, ഒരു പാലസ്തീനി ആയാല്‍ അത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയും ആണ് എന്ന് പറയുന്നവരോട് എന്ത് പറയണം എന്നറിയില്ല. 
      ഇത്രയും പറഞ്ഞത് കൊണ്ട്, ഇസ്രായേല്‍ ചെയ്യുന്നതെല്ലാം ശരി ആണ് എന്നോ ഹമാസ്‌ നേതൃത്വം  ലോകോത്തര ചെറ്റകളും അലവലാതികളും ആണ് എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സുപ്രീം കോടതി ബാബരി മസ്ജിത് കേസില്‍ ഭൂമി പങ്കിട്ടു നല്കിയപോലെ ഇവര്‍ക്കായി ഭൂമി പങ്കിടാനോ അതിര്‍ത്തി രേഖ വരയ്ക്കാണോ ഒന്നിന്നും ഞാന്‍ ആളല്ല.  പറയാനുള്ളത്‌ ഇത്രമാത്രം. ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലുള്ള ആദരണീയമായ സ്വാതന്ത്യ സമരങ്ങളുടെ പട്ടികയില്‍ പാലസ്തെന്‍ സമരത്തെയും ഹമാസിനെയും ഒക്ക പ്രതിഷ്ഠിക്കാന്‍ വല്ലാത്തൊരു ആവേശം ഇന്ന് പലരും പ്രകടിപ്പിച്ചു കാണുന്നുണ്ട്.  ഇവര്‍ പറയുന്നതിന്റെ സാരം ഇതാണ് -
  "..ഇസ്രായേല്‍ എന്നൊരു രാഷ്ട്രം നിലവില്‍ ഇല്ലായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇസ്രയെല്കര്‍ പലസ്തീനികളുടെ ഭൂമി കയ്യേറി. ഇത് അനുവദിക്കാന്‍ പറ്റില്ല. ഇസ്രയേല്‍  എന്നൊരു രാഷ്ട്രമെ പാടുള്ളതല്ല. ആ ഭൂമി മുഴുവന്‍ ഹമാസിന് അവകാശപ്പെട്ടതാണ്... നിലനില്‍പ്പിന് വേണ്ടിയുള്ള ഹമാസിന്റെ ഈ പോരാട്ടം എന്തുകൊണ്ടും ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലെയോ അതിനെക്കാളുപരിയോ ആയ മഹത്വം അര്‍ഹിക്കുന്നു.."
    അല്പം വിശദമായി ഹമാസിനെപ്പറ്റി പഠിക്കുമ്പോള്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തോടല്ല യഹൂദമതം  എന്ന മതത്തോടും ജൂതര്‍ എന്ന വംശത്തോടുമാണ് ഇവരുടെ വിദ്വേഷവും വെറുപ്പും എന്നത് വ്യക്തമാകും. ഇത്തരത്തിലുള്ള വംശ-മത വിദ്വേഷം മുഖമുദ്രയാക്കിയ ഒരു വര്‍ഗീയ മുന്നേറ്റത്തെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തോട് ഉപമിക്കുന്നത് ഇന്ത്യ മഹാരാജ്യത്തോടും അതിന്റെ പരിപാവനമായ ചരിത്രത്തോടും ധീര രക്തസാക്ഷികളോടും  ചെയ്യുന്ന ഏറ്റവും വലിയ അവഹേളനം ആണ് എന്നാണ് എന്റെ അഭിപ്രായം.
   ഇല്ലാതായിക്കൊണ്ടിരിക്കുന്ന പലസ്തീന്റെ കഥ പറയുന്നവര്‍  ചരിത്രത്തിന്റെ കുറേക്കൂടി പിന്നോട്ട് പോയി എങ്ങനെ ഇസ്രായേല്‍ എന്ന രാഷ്ട്രം നാമാവശേഷമായി, എങ്ങനെ അവര്‍ ലോകത്തില്‍ നനാഭാഗത്തായി ചിതറിക്കപ്പെട്ടു, എങ്ങനെ ഈ പറയുന്ന പാലസ്തീന്‍ രാഷ്ട്രം  രൂപപ്പെട്ടു എന്നൊക്കെയുള്ള ചരിത്ര പാഠങ്ങള്‍ പഠിക്കുക. സമാധാനപരമായ പങ്കുവയ്ക്കലുകള്‍ക്ക് വിഘാതം തീര്‍ത്തതും മറുതലിച്ചവരും ആര് എന്ന് പരിശോധിക്കുക. നിങ്ങളുടെ പൊതുവിജ്ഞാനം അല്പമെങ്കിലും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും. 
     അധിനിവേശങ്ങളും അതിനെതിരെ പോരാട്ടങ്ങളും ലോകചരിത്രത്തില്‍ സര്‍വസാധാരണമാണ്. ഇവിടെയെല്ലാം ചോരിയപ്പെടുന്നത് നിരപരാധരുടെ രക്തവും. പോരാടി ജയിക്കാന്‍ കഴിവില്ലാതാകുമ്പോള്‍ നിഷ്കളങ്കരെ  കുരുതികൊടുക്കുന്നതും അതിനു മതത്തിന്റെ പുറംതോല്‍ മറയാക്കുന്നതും   തികഞ്ഞ ഭീകരതയും സര്‍വോപരി നാണം കേട്ട കഴിവുകേടുമാണ്. 
  സ്വന്തം രാജ്യത്തെ പ്രശ്നങ്ങളോടും രക്തപ്പുഴകളോടും ഭീകരതകളോടും  നിരുത്തരവാദപരമായ നിസംഗതയും  പുശ്ചവും പുലര്‍ത്തുകയും  ആഗോള പ്രശ്നങ്ങളില്‍ മതത്തിന്റെ ലേബല്‍ മാത്രം നോക്കി അട്ടഹാസം മുഴക്കുകയും ചെയ്യുന്നവര്‍ ഏതാണ് തങ്ങളുടെ രാജ്യം, ആരാണ് തങ്ങളുടെ യജമാനമാര്‍ എന്നതിനെപ്പറ്റിയൊക്കെ ആത്മ വിമര്‍ശനപരമായ ഒരു അവലോകനം പുലര്‍ത്തുന്നത് നന്നായിരിക്കും. 
                      

Monday, November 12, 2012

പുരോഗതിയുടെ വാലില്‍ തീ പിടിച്ചോ?

             ഇനിയും വികസിച്ചു തീര്‍ന്നിട്ടില്ലാത്ത രാഷ്ട്രങ്ങളാണ് വികസ്വര രാഷ്ട്രങ്ങള്‍ എന്നും അത്തരത്തിലുള്ള ഒരു ഒരു വികസ്വര രാഷ്ട്രം ആണ് ഇന്ത്യ എന്നും അപ്പര്‍ പ്രൈമറി തലങ്ങളില്‍ ഇമ്പോസിഷന്‍ എഴുതി പഠിച്ചത് അല്പം വിഷമത്തോടെയാണ്. ഇന്ത്യയുടെ  ഈ വികസനത്തിന്റെ പൂര്‍ണത ഈ കൊല്ലം ഉണ്ടാകും, അടുത്തകൊല്ലം ഉണ്ടാകും എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍  ഓരോ വര്‍ഷവും സോഷ്യല്‍ സയന്‍സ് എക്സാം  എഴുതിതീരുമ്പോഴും മനസ്സില്‍ കമ്യുണിസ്റ്റ്‌ പച്ച പോലെ ആര്‍ത്തുകേറുമായിരുന്നു. വിശ്വാസവും പ്രത്യാശയും ഇല്ലാതെ എന്തൂട്ട് ജീവിതം!.  1.. 2... 3... വര്‍ഷങ്ങള്‍   ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു. ഒപ്പം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും.. UP, ഹൈസ്കൂള്‍, പ്ലസ്‌ ടു, ഡിപ്ലോമ, ഡിഗ്രി.. ഇതെല്ലാം പിന്നിട്ടു അങ്ങനെ ഈ റിയാലിറ്റി ഷോ അതിന്റെ സീസണ്‍ 6ലേയ്ക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ യു.പി പിള്ളേരും 'ഇന്ത്യ വികസ്വര രാഷ്ട്രം' എന്ന് തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുക. 2012ല്‍ ഇന്ത്യ വികസിച്ച്  തീരും എന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു കേള്‍ക്കുന്നു.  ഇനി,  ഭാവിയില്‍ എന്റെ മക്കളും ഇതുതന്നെ പഠിക്കേണ്ടി വരുമോ എന്നുള്ള ആശങ്ക ഒരല്പം ഇല്ലാതില്ല. 
     അതെന്തായാലും അതിവേഗം തന്നെ ഇന്ത്യയെ വികസിപ്പിച്ചെ അടങ്ങൂ എന്ന വാശിയില്‍ ആണ് യു.പി.എ സര്‍ക്കാര്‍ എന്നാണു തോന്നുന്നത്‌. "ഇപ്പൊ ശരിയാക്കിത്തരാം" എന്ന മട്ടില്‍ രണ്ടും കല്പ്പിച്ചാണ് മന്മോഹന്‍ജി മുന്നോട്ടു പോകുക. വിലക്കയറ്റം പുരോഗതിയുടെയും ജീവിതനിലവാരത്തിന്റെ കുതിച്ചുചാട്ടത്തിന്റെയും ലക്ഷണം ആണ് എന്നാണു ഇവിടുത്തെ ന്യൂജനറേഷന്‍ സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഡീസല്‍, പെട്രോള്‍ ,പാചക വാതകം, പാല്‍, പച്ചക്കറി, ബസ്‌ ഫെയര്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും  വിലനിലവാരം  ചൈനീസ്‌ വെടിക്കെട്ടിന്റെ സ്പെഷ്യല്‍ ഐറ്റം പോലെ പതിനെട്ടു നിലകള്‍ ആയി മാനത്ത്‌ വിരിഞ്ഞു ചിതറുമ്പോള്‍ വികസനത്തിന്റെ തേരിലേറി കുതിയ്ക്കുന്ന ഇന്ത്യയെപ്പറ്റിയോര്‍ത്ത്‌   സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, അടുത്ത അധ്യയന വര്ഷം ഇന്ത്യയുടെ പ്രൊഫൈല്‍ സ്ടാടസ്  'വികസ്വരം' എന്നതില്‍ നിന്നും 'വികസിതം'എന്നാക്കിമാറ്റി പാഠപുസ്തകങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നതോര്‍ത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരും രോമാഞ്ചം കൊള്ളുന്നുണ്ടാകാം.. എന്തോ എനിക്കറിയില്ല, എന്തായാലും ഒന്ന് മാത്രം കാണുകയും കേള്‍ക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു - എട്ടിന്റെ പണി നെഞ്ചത്ത് തന്നെ കിട്ടിയ പൊതുജനത്തിന്റെ വേദന. ഈ വേദന എത്ര നേതാക്കന്മാര്‍ക്ക്‌ മനസിലാക്കാന്‍ പറ്റുന്നുണ്ട് എന്നത് ഇനിയും എനിക്ക് മനസിലായിട്ടും ഇല്ല.
   

  മുന്‍കാലങ്ങളെ അപേക്ഷിച്ച്  ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും വേദനിക്കുന്ന കോടീശ്വരരുടെ സ്വിസ്സ് അക്കൌണ്ടുകളില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ലക്ഷം കോടികളുടെ നിക്ഷേപങ്ങളും എല്ലാം കൂടി മഹനീയമായ വികസനത്തിന്റെ പുത്തന്‍ വഴിത്താരകള്‍ വെട്ടിതുറക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ക്ക് പോലും എന്തൊരു മാസ്മരികത.. എന്തൊരു മനോഹാരിത.. പത്തുകൊല്ലം മുന്‍പ്‌ ആരോപിക്കപ്പെട്ടിരുന്ന പത്തും  ഇരുപതും ലച്ചം ഉലുവയുടെ നിലവാരത്തില്‍ നിന്നും ലക്ഷം കോടിയിലെയ്ക്കും മില്ല്യന്‍ കോടിയിലെയ്ക്കും ഉയരാന്‍ കഴിയുന്നതിനെ പുരോഗതി എന്നോ വികസനം എന്നോ വിശേഷിപ്പിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ?.   ഗാന്ധിയുടെയും നെഹ്രുവിന്റെയും സ്വപ്നങ്ങളില്‍ മൊട്ടിട്ട  സോഷ്യലിസം ഇവിടെ പൂത്തുലയുകയാണ്. 'അമ്പ്‌ കൊള്ളാത്തവര്‍ ഇല്ല കുരുക്കളില്‍'  എന്ന് പറയുന്നതുപോലെ ഭരണ -പ്രതിപക്ഷ ഭേദം ഇല്ല അഴിമതി വീരന്മാരില്‍.  ഇവരെ പൊതിഞ്ഞു പിടിയ്ക്കാനും മഹത്ത്വീകരിക്കാനും അവര്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. 
            ഒരേ തൂവല്‍ പക്ഷികള്‍  ഒരേ തീരത്തിലെയ്ക്കും  ലക്ഷ്യങ്ങളിലെയ്ക്കും  പറന്നടുക്കുമ്പോള്‍  മുതലെടുപ്പിനു വേണ്ടിയല്ലാതെ പാവപ്പെട്ടവന് വേണ്ടിയും  പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടിയും ശബ്ദം ഉയര്‍ത്താന്‍ ഇന്ന് ഇവിടെ ആരുമില്ലാതായിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. കൊടി പിടിയ്കാനും അടി വാങ്ങിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും അഞ്ചഞ്ചു കൊല്ലം കൂടുമ്പോള്‍ വോട്ടു കുത്താനുമുള്ള പണിയാളുകള്‍ എന്നതിനപ്പുറം ഇവരെ കുറച്ചു സീരിയസ് ആയി കണക്കിലെടുക്കാന്‍ ഇവിടെ ഒരു ഹരിശ്ചന്ദ്രനും ഇല്ല എന്നത്  ഏറെ ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ.    
                           അടുത്തിടെ സൂരജ്‌ കുന്ടില്‍ നടന്ന കൊണ്ഗ്രസ്സിന്റെ 'സംവാദ്‌ ബൈടക് ' യോഗത്തില്‍ പ്രധാന വിഷയമായത് മേല്‍പ്പറഞ്ഞ സാധാരണകാരന്റെ നൊമ്പരങ്ങളോ പ്രയാസങ്ങളോ അല്ല, മറിച്ച്  എങ്ങനെ മുഖം മിനുക്കി, അടുത്ത ഇലക്ഷന് കളം പിടിച്ച് ഏതുവിധേന  ഇപ്പോഴത്തെ 'ഇന്ത്യയുടെ വികസനം' പൂര്‍ണ്ണമാക്കാം, ഇത്തരം  വികസനത്തിനെതിരെ വെട്ടിത്തിളയ്ക്കുന്ന സോഷ്യല്‍ മീടിയയെയും അവിടെക്കിടന്നു വിരകുന്ന മഹാപാപികളെയും പൊളിച്ചടുക്കാം എന്നതൊക്കെയാണ്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയകള്‍ തിളച്ചു മറിയുന്നത്, അതിനു ഹേതുവാകുംവിധമുള്ള മോശമായ ഭരണമാണോ നിലവില്‍ തങ്ങള്‍ കാഴ്ച വെയ്ക്കുന്നത് എന്നിങ്ങനെ സ്വയംവിമര്‍ശകമായ  ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടാന്‍ കോണ്ഗ്രസ്സിന് താല്പര്യമോ സമയമോ ഇല്ല എന്നതു  തന്നെയാണ് വീണ്ടും വ്യക്തമാകുന്നത് . 
       വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ  ചിന്തകളും സ്വപ്നങ്ങളും ഒക്കെ വളരെ ഉയരങ്ങളിലാണ്.. എല്ലാ ജില്ലകളിലും വിമാനത്താവളങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അതിവേഗ റയിലിനെക്കുറിച്ചും ചന്ദ്രനില്‍ പട്ടയം വാങ്ങുന്ന ഇന്ത്യയെപ്പറ്റിയും ഒക്കെ നാം വാചാലരാകുന്നു. മറുവശത്ത് ജനസംഖ്യടെ പകുതിയോടടുത്ത്‌ ജനങ്ങള്‍ പോഷകപൂര്‍ണ്ണമായ ഭക്ഷണം ലഭിക്കാതെയും തലചായ്ക്കാന്‍ പാര്‍പ്പിടമില്ലാതെയും വിദ്യയുടെ പൊന്‍വെളിച്ചമില്ലാതെയും സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നു. അവരും ഇന്ത്യക്കാരായ നമ്മുടെ സഹോദരര്‍ ആണ് എന്ന ചിന്ത എന്തെ നമുക്ക്‌ നഷ്ടമാകുന്നു? ഇവരുടെ ഹൃദയത്തില്‍ക്കൂടി വികസനത്തിന്റെ ബുള്‍ടോസര്‍ ഓടിച്ചുകയറ്റിയും അപ്പത്തിനായി നീളുന്ന കയ്യുകളില്‍ മൊബൈലുകളും  ടാബ്ലെറ്റുകളും വെച്ചുകൊടുത്തുമാണോ  നാം ഇവിടെ സമത്വ ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ച പൂര്‍ത്തീകരിക്കുക? 
   ഒന്നും വേണ്ട,  ഇത്തരത്തിലുള്ള മനുഷത്വത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും കല്‍വിളക്കുകള്‍ തെളിക്കേണ്ട മതനേതൃത്വങ്ങള്‍ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ?..  ഒരു വിഭാഗം ആളുകള്‍ മതവിദ്വേഷം വളര്‍ത്തി തമ്മില്‍ തല്ലിക്കുന്നു. മറ്റൊരിടത്ത് ഒരു കൊമ്പറ്റീഷന്‍ ഐറ്റം പോലെ കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിതുയര്‍ത്തുകയും അവയുടെ അവകാശത്തെച്ചൊല്ലി പൊതുനിരത്തില്‍ കടിപിടികൂടുകയും മറുവശത്ത്‌ ആഡംബര ജീവിതം ഒഴിവാക്കണം എന്ന് അണികളെ ഉപദേശിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. വേറൊരു കൂട്ടം ആളുകള്‍ ആരൊക്കെയാണ് തങ്ങളുടെ മതാചാര്യനെപ്പറ്റി കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്, സിനിമ എടുക്കുന്നത്  എന്നിങ്ങനെയുള്ള വിവാദങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്നു. ഇതില്‍ നിന്നൊക്കെ സ്വസ്ഥത തേടി അലയുന്നവര്‍ക്കായി ആത്മീയത കുപ്പിയിലും പായ്ക്കറ്റിലും ആയി വില്പനയ്ക്കെത്തുന്നു. 
               ലോകം കണ്ടതില്‍ ഏറ്റവും  പരമദരിദ്രനായി പിറന്നുവീഴുകയും വഞ്ചിയുടെ അമരങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്ത,  കുരുനരികള്‍ക്ക് മാളങ്ങളും പറവകള്‍ക്ക് ആകാശവും സ്വന്തമായുള്ള ഈ ഭൂമിയില്‍ അവസാനത്തെ ആറടിമണ്ണ് പോലും സ്വന്തമായി കരുതിവെയ്ക്കാതിരുന്ന,    "സമ്പന്നന്‍ ഒരുകാലത്തും ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല" എന്ന് കട്ടായം പറയുകയും ദരിദ്രരുടെയും മുക്കുവരുടെയും ചുങ്കക്കാരുടെയും ഉറ്റസുഹൃത്തും പ്രത്യാശയും മാര്‍ഗ്ഗദീപവുമായിരുന്ന അതേ  ഗുരുനാഥന്റെ  ലേബലിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ്‌ സ്വത്തുകള്‍ കുമിഞ്ഞുകൂടുന്നത് എന്ന വിരോധാഭാസം എന്തായാലും ഒരു പുനര്‍വിചിന്തനത്തിനു തിരി കൊളുത്തേണ്ടതുണ്ട്. 

     വാലില്‍ തീപിടിച്ച പോലെ പുരോഗമനം അതിന്റെ ന്യൂജനറേഷന്‍ പാതകള്‍ താണ്ടി മുന്നോട്ടു കുതിയ്ക്കുമ്പോള്‍  പണമില്ലാത്തവന്‍ ഇവിടെ പിണം തന്നെയാണ് എന്ന സത്യം  ഒരല്പം നൊമ്പരത്തോടെ നാം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണ്...             

  ഒരിക്കല്‍ ഫ്രാന്‍സിലെ ജനങ്ങള്‍ റൊട്ടി കിട്ടാനില്ലാതെ പട്ടിണി മൂലം പ്രക്ഷോഭം നയിച്ചപ്പോള്‍ "എന്തിനാണ് ഇവര്‍ റൊട്ടിയ്ക്ക് വേണ്ടി ബഹളം കൂട്ടുന്നത് ? റൊട്ടി കിട്ടുന്നില്ലെങ്കില്‍ പകരം ഇവര്‍ക്ക്‌  കേയ്ക്ക് കഴിച്ചുകൂടെ ?" എന്ന് അന്നത്തെ രാജ്ഞി ചോതിച്ചതായി കേട്ടിട്ടുണ്ട്. ഇതുപോലെ, ദന്തഗോപുരങ്ങളില്‍ വാഴുന്നത് കൊണ്ട് സാധാരണക്കാരന്റെ പ്രശ്നം പിടി കിട്ടാതതാണോ ഇപ്പോഴത്തെ ഭരണാധികാരികളുടെ പ്രശ്നം? അതോ പിടി കിട്ടുന്നില്ല എന്ന് നടിയ്ക്കുന്നതോ?..
                   

Tweet, Share & Like